പ്രവാചക നിന്ദ; ഹൈദരാബാദില്‍ പ്രതിഷേധം, ബി.ജെ.പി ,എം.എല്‍.എക്ക് എതിരെ കേസെടുത്ത് പൊലീസ്

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ തെലങ്കാനയിലെ ബി.ജെ.പി എം.എല്‍.എയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്.രാജാ സിംഗിനെതിരെയാണ് കേസെടുത്തത്. പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി രാജാ സിംഗ് വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച രാത്രി ഹൈദരാബാദില്‍ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് കേസെടുത്തത്.

എംഎല്‍എ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും അയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സിറ്റി പൊലീസ് കമ്മീഷണര്‍ സിവി ആനന്ദിന്റെ ഓഫീസിന് മുന്നിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം നടന്നു. ബഷീര്‍ ബാഗിലെ കമ്മീഷണര്‍ ഓഫീസില്‍ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ ഷോ നടത്തിയ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെയും ബി.ജെ.പി എംഎല്‍എ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. മുനവര്‍ ഫാറൂഖി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് രാജ സിംഗ് പറഞ്ഞു. വീഡിയോയില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും ഇയാള്‍ നടത്തിയിരുന്നു.

നേരത്തെ, ഫാറൂഖിയുടെ ഷോ നിര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വേദിയിലെ സെറ്റ് കത്തിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഭീഷണിയെ തുടര്‍ന്ന് എംഎല്‍എ വീട്ടുതടങ്കലില്‍ ആയിരുന്നു.