ലതാ മങ്കേഷ്കർ, സച്ചിൻ തെണ്ടുൽക്കർ എന്നിവർ ട്രോൾ ചെയ്യപ്പെടാൻ കാരണം കേന്ദ്രം: രാജ് താക്കറെ

കർഷകരുടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന്റെ പക്ഷം ചേർന്നുകൊണ്ട് ട്വീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ലതാ മങ്കേഷ്കർ, സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയ വ്യക്തികളുടെ പ്രശസ്തി കേന്ദ്രസർക്കാർ പണയപ്പെടുത്താൻ പാടില്ലായിരുന്നുവെന്ന് മഹാരാഷ്ട്ര നവ്‌നിർമാൻ സേന മേധാവി രാജ് താക്കറെ.

ഈ വിഷയം സർക്കാരുമായി ബന്ധപ്പെട്ടതാണ്, രാജ്യവുമായി ബന്ധപ്പെട്ടതല്ല, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലതാ മങ്കേഷ്കർ, സച്ചിൻ തെണ്ടുൽക്കർ എന്നിവർ പോസ്റ്റുചെയ്ത വിവാദ ട്വീറ്റുകളെ പരാമർശിച്ചുകൊണ്ട് താക്കറെ പറഞ്ഞു. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടൻ അക്ഷയ് കുമാർ, ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ എന്നിവരും ട്വീറ്റ് ചെയ്ത പ്രമുഖരിൽ ഉൾപ്പെടുന്നു.

“ഇവരെല്ലാം വലിയ വ്യക്തികളാണ്. ട്വീറ്റുചെയ്യാനും ഹാഷ്‌ടാഗുകൾ ഉപയോഗിക്കാനും ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ അവരുടെ പ്രശസ്തി പണയപ്പെടുത്താൻ പാടില്ലായിരുന്നു,” ലതാ മങ്കേഷ്കർ, സച്ചിൻ തെണ്ടുൽക്കർ എന്നിവരെ പരാമർശിച്ച് രാജ് താക്കറെ ഇന്നലെ മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഈ വിഷയം സർക്കാരുമായി ബന്ധപ്പെട്ടതാണ്, രാജ്യവുമായി ബന്ധപ്പെട്ടതല്ല. ചൈനയിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ രാജ്യം അപകടം നേരിടുന്നതുപോലെയല്ല ഇത്,” രാജ് താക്കറെ പറഞ്ഞു.

കർഷക പ്രതിഷേധത്തിൽ ഇന്ത്യൻ സർക്കാരിനെ വിമർശിച്ച്‌ യുഎസ് പോപ്പ് ആർട്ടിസ്റ്റ് റിഹാന, മുൻ പോൺ നടി മിയ ഖലീഫ, കലാവസ്ഥ പ്രവർത്തക ഗ്രെറ്റ തൻബെർഗ് എന്നിവർ ട്വിറ്ററിൽ നടത്തിയ അഭിപ്രായങ്ങൾക്ക് മറുപടി ആയാണ് ലതാ മങ്കേഷ്കർ, സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവർ ട്വീറ്റ് ചെയ്തത്.

“സർക്കാരിന് അക്ഷയ് കുമാറിനെപ്പോലുള്ളവരെ മാത്രം ഉപയോഗപ്പെടുത്താമായിരുന്നു. ലതാ മങ്കേഷ്കർ, സച്ചിൻ തെണ്ടുൽക്കർ എന്നിവർ ഭാരത് രത്‌നം ലഭിച്ചവരാണ്. അവർ സരളരായ ആളുകളാണ്. ട്വീറ്റ് ചെയ്യാൻ സർക്കാർ അവരോട് ആവശ്യപ്പെട്ടു, അതിനാൽ അവർ അങ്ങനെ ചെയ്തു, ഇപ്പോൾ അവരെ ജനങ്ങൾ ട്രോളുകയാണ്,” രാജ്താക്കറെ പറഞ്ഞു.