സ്മൃതി ഇറാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരകന്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റു മരിച്ചു

അമേഠിയില്‍ സ്മൃതി ഇറാനിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. മുന്‍ ഗ്രാമ മുഖ്യന്‍ കൂടിയായ സുരേന്ദ്രന്‍ സിങിനെയാണ് ശനിയാഴ്ച വീട്ടിലെത്തിയ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. ഉടനെ ലക്നൗവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇദ്ദേഹം മരണപ്പെടുകയായിരുന്നു.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. രാഷ്ട്രീയ കാരണങ്ങള്‍ തന്നെയാണ് കൊലപാതകത്തിന്റെ പിന്നിലെന്നാണ് പോലീസ് നിഗമനം. കേസില്‍ പോലീസ് ചിലരെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ വികസന പദ്ധതിയായ സന്‍സദ് ആദര്‍ഷ് ഗ്രാം യോജനയുടെ ഭാഗമായി 2015ല്‍ അന്നത്തെ പ്രതിരോധ മന്ത്രിയായ മനോഹര്‍ പരീക്കര്‍ ദത്തെടുത്ത അമേഠിയിലെ ബരാവുലിയ ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദര്‍ സിങ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനായി ഇദ്ദേഹം ഗ്രാമമുഖ്യന്റെ പദവി ഒഴിയുകയായിരുന്നു.