ബി.ജെ.പിയോട് കൈകോർക്കാൻ കുമാര സ്വാമിക്ക് മേൽ വൻ സമ്മർദ്ദം; ഓപ്പറേഷൻ നയിക്കാൻ അമിത് ഷാ, കർണാടകത്തിൽ ഒഴുകുന്നത് ആയിരക്കണക്കിന് കോടി

കർണാടകയിൽ നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ സംസ്ഥാനത്ത് ഭരണം ഉറപ്പിക്കാൻ കരുക്കൾ നീക്കി ബിജെപി. തൂക്ക് സഭയ്ക്ക് സാധ്യതയെന്നും, ജെഡിഎസി തീരുമാനം നിർണായകമാകുമെന്നും വിലയിരുത്തലുകൾ വന്നതോടെയാണ് ബിജെപി ക്യാമ്പിൽ തന്ത്രങ്ങൾ മെനയാൻ തുടങ്ങിയത്.
ബിജെപി ക്കൊപ്പം നില്ക്കാൻ മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാര സ്വാമിക്ക് മേൽ വൻ സമ്മർദ്ദം ഉണ്ടെന്നാണ് സൂചന. അമിത് ഷാ നേരിട്ടാണ് ഇതിനായി ചർച്ചകൾ നടത്തുന്നത്. ആയിരക്കണക്കിന് കോടി രൂപ കർണാടകത്തിൽ ചെലവഴിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

സംസ്ഥാനത്ത് തൂക്ക് നിമസഭ വരുമെന്നാണ് പ്രവചനം. ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാൻ സാദ്ധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ നിർണായകമാകുമെന്നും കുമാര സ്വാമി പറഞ്ഞിരുന്നു. തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്നും കുമാരസ്വാമി വ്യക്തമാക്കി. ഇത് ബിജെപിയ്ക്കുള്ള ക്ഷണമായി കാണാമെന്നും വിലയിരുത്തലുകളുണ്ട്.

കോൺഗ്രസും ബിജെപിയും പിന്തുണ തേടി സമീപിച്ചുവെന്ന് ജെഡിഎസ് നേതാവ് തൻവീർ അഹമ്മദ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനം വന്നത്.