അടിപതറി ബി.ജെ.പി; കർണാടകയിൽ തോറ്റത് മോദി

പത്തു പ്രാവശ്യമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പര്യടനം നടത്തിയത്.  മൈസൂർ ബാംഗ്ലൂർ ഹൈവേ ഉൾപ്പെടെ ആയിരക്കണക്കിനു കോടി രൂപയുടെ വികസന പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്തു. അതൊന്നും ഫലപ്രദം ആകില്ലന്ന് കണ്ടപ്പോൾ നഗ്നമായ വർഗീയതയിൽ അഭയം തേടി. മുസ്ലിം സംവരണം എടുത്തു കളയലും ഹിജാബ് വിഷയവും കൂടുതൽ വിഭാഗീയത സൃഷ്ടിക്കുമെന്ന് കരുതി അവയെ തിരഞ്ഞെടുപ്പ് ആയുധങ്ങൾ ആക്കി മാറ്റി. എന്നിട്ടും കോൺഗ്രസ്‌ മുന്നേറ്റത്തിന് മുന്നിൽ ബിജെപിക്ക്‌ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

അതിനു പ്രധാനപ്പെട്ട കാരണം ബസവ രാജ് ബൊമ്മ സർക്കാർ അത്രയേറേ എതിർപ്പ് ജനങ്ങളിൽ നിന്നും സമ്പാദിച്ചു എന്നതായിരുന്നു. അഴിമതിയും വർഗീയതയും കൊടികുത്തി വാണ ബിജെപി ഭരണത്തിൽ നിന്നും ജനങ്ങൾ ശരിക്കും ഒരു മാറ്റം ആഗ്രഹിച്ചു. അതാണ്‌ കർണാടകയിൽ കോൺഗ്രസ്‌ നേടിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനം. അഴിമതിയെയും ഭരണവീഴ്ചയെയും വർഗീയത കൊണ്ട് മറച്ചു പിടിക്കാനുള്ള ബിജെപി യുടെ നീക്കത്തിനാണ് കർണാടകയിലെ ജനങ്ങൾ തിരിച്ചടി നൽകിയത്.

പതിനൊന്നു ശതമാനം വരുന്ന ന്യുനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ഭൂരിപക്ഷ സമുദായ വോട്ടുകളെ ഏകീകരിക്കുക എന്ന തന്ത്രം ആണ് ബിജെപി കർണാടകയിലും സ്വീകരിച്ചത്. ഈ നീക്കം അമ്പേ പാളി എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മനസിലാക്കാൻ കഴിയുന്നത്.

2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ തന്നെ പ്രതി പക്ഷ കക്ഷികളുടെ പുതിയ വേദിക്ക് അടിസ്ഥാന ശില ഇടാൻ ഈ വിജയം സഹായകമാകും. ദേശീയതലത്തിൽ ബിജെപി ക്ക്‌ ബദൽ കോൺഗ്രസ്‌ മാത്രം അല്ലെങ്കിൽ കോൺഗ്രസ്‌ നേതൃത്വം നൽകുന്ന പ്രതിപക്ഷ പ്ലാറ്റ്ഫോമിനു മാത്രമേ ബിജെപി യെ നേരിടാൻ കഴിയുകയുള്ളു എന്ന് ഒരിക്കൽ കൂടെ തെളിയിക്കുകയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം