മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി; വിമത എം.എല്‍.എമാര്‍ ഉടന്‍ തിരിച്ചെത്തില്ല

ഉദ്ധവ് താക്കറെ രാജിവെച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകും. ബിജെപി നേതൃയോഗം ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയുടെ അധ്യക്ഷതയില്‍ ചേരും. മന്ത്രിസഭാ രൂപീകരണത്തിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുമായി നടത്തിക്കഴിഞ്ഞു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി. വിമത എംഎല്‍എമാരുടെ പിന്തുണ കത്ത് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നവിസ് അടുത്ത ദിവസം സത്യപ്രതിജ്ഞ ചെയേതേക്കുമെന്നാണ് സൂചന. ഷിന്‍ഡെ ഉപമുഖ്യമന്ത്രിയായേക്കും. മഹാവികാസ് അഘാഡിയായി പ്രതിപക്ഷത്തിരിക്കാനാണ് ഉദ്ധവ് സഖ്യം തീരുമാനിച്ചിരിക്കുന്നത്.

അതേസമയം വിമത എംഎല്‍എമാര്‍ ഇന്നലെ രാത്രിയോടെ ഗോവയിലെത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇവരുമായി കൂടിക്കാഴ്ച്ച നടത്തി. സത്യപ്രതിജ്ഞാ ദിവസം മുംബൈയിലെത്തിയാല്‍ മതിയെന്നാണ് ശിവസേന വിമതര്‍ക്ക്് ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം ഭരണം നിലിനിര്‍ത്തുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയാണ് ഉദ്ധവ് താക്കറെ രാജിവെക്കുന്നതായി അറിയിച്ചത്. വിശ്വാസ വോട്ടിന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നെങ്കിലും അതിന് തയ്യാറാകാതെ അദ്ദേഹം രാജിവെക്കുകയായിരുന്നു. കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള എം എല്‍ എ മാര്‍ തനിക്കൊപ്പമില്ലന്ന തിരിച്ചറിവാണ് ഉദ്ധവ് താക്കറേയെ രാജിക്ക് പ്രേരിപ്പിച്ചത്.

ഇന്നലെ രാത്രി തന്റെ വസതിയായ മാതോശ്രീയില്‍ നടത്തിയ ഫെയ്‌സ്ബുക്ക് ലൈവിലാണ് ഉദ്ധവ് താക്കറേ രാജി പ്രഖ്യാപിച്ചത്. ശേഷം ഉദ്ധവ് താക്കറെ രാത്രി രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറി. കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മക്കള്‍ക്കൊപ്പമാണ് ഉദ്ധവ് ഗവര്‍ണറെ കാണാന്‍ എത്തിയത്. നിരവധി ശിവസേന പ്രവര്‍ത്തകരും രാജ്ഭവനിലേക്കുള്ള യാത്രയില്‍ ഉദ്ധവിനെ അനുഗമിച്ചു.

39 ശിവസേന എം എല്‍ എ മാരാണ് വിമത ക്യാമ്പിലുള്ളത്. അതേസമയം നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മുംബൈയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.