മുതലാളിമാര്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മായാവതി

കേന്ദ്രവും ഉത്തര്‍പ്രദേശും ഭരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് ബി.എസ്.പി അദ്ധ്യക്ഷ മായാവതി. രാജ്യത്ത് എന്‍ആര്‍സിയും എന്‍പിആറും ലഭിക്കാന്‍ ബിജെപി ധാര്‍ഷ്ട്യം കാണിക്കരുതെന്ന് മായാവതി പറഞ്ഞു. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത് കോണ്‍ഗ്രസിന്റെ അതേ പാതയെന്ന് മായാവതി പറഞ്ഞു.തന്റെ ജന്മദിനത്തില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മായാവതി.

തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നീ വലിയ പ്രശ്നങ്ങളുമായി രാജ്യം കഷ്ടപ്പെടുമ്പോള്‍ എന്‍ആര്‍സിയും എന്‍പിആറും രാജ്യത്ത് കൊണ്ടുവരുന്നതില്‍ ബിജെപി ധാര്‍ഷ്ട്യം അവസാനിപ്പിക്കണം. മോദി സര്‍ക്കാര്‍ മുതലാളിമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ രാജ്യത്തെ ക്രമസമാധാനം ഇല്ലാതാക്കിയെന്നും മായാവതി വിമര്‍ശിച്ചു.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ പാവങ്ങള്‍ക്ക് എതിരെയാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും തൊഴിലില്ലായ്മയും വ്യാപിക്കുക മാത്രമാണ് ബി.ജെ.പി ചെയ്യുന്നതെന്നും മായാവതി പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ നയങ്ങള്‍ രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്നതും ക്രമസമാധാനം തകര്‍ക്കുന്നതാണെന്നും മായാവതി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ യു.പി പൊലീസ് നടപടിക്കെതിരെയും മായാവതി ആഞ്ഞടിച്ചു. യോഗി ആദിത്യനാഥ് പാര്‍ട്ടി രാഷ്ട്രീയത്തിലുള്ള ശ്രദ്ധ കുറച്ച് സംസ്ഥാനത്തെ ക്രമസമാധാന പാലനം മെച്ചപ്പെടുത്തണമെന്നും മായാവതി നേരത്തെ വിമര്‍ശിച്ചിരുന്നു.