യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ഭീകരാക്രമണങ്ങള്‍ക്കെതിരെയുള്ള നടപടികളില്‍ മുന്‍ യുപിഎ സര്‍ക്കാരിന്റേത് നിഷ്‌ക്രിയ നിലപാടായിരുന്നെന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമാണോ എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

ഐക്യത്തിന്റെ സന്ദേശം നല്‍കുന്നതിന് പകരം രാഷ്ട്രീയം കളിക്കാനുള്ള സമയമാണോ ഇതെന്ന് ഭരണകക്ഷിയും സര്‍ക്കാരും വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാഷ്ട്രീയമായി വിഭജിക്കാനുള്ള ഈ ശ്രമം അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വിമര്‍ശനം ഉന്നയിച്ചു. ബിജെപി നടപടി ഉചിതമോ പക്വതയുള്ളതോ അല്ല. പോസ്റ്റ് നീക്കം ചെയ്യാനും ശശി തരൂര്‍ ബിജെപിയെ ടാഗ് ചെയ്തുകൊണ്ട് എക്‌സിലൂടെ ആവശ്യപ്പെട്ടു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ ഇത് മാറിയെന്ന കുറിപ്പോടെ ബിജെപി പങ്കുവച്ച വീഡിയോ ആണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.

യുപിഎ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വത്തില്‍നിന്ന് വ്യത്യസ്തമായി, വ്യര്‍ത്ഥമായ സമാധാന ചര്‍ച്ചകള്‍ക്ക് നവ ഇന്ത്യക്ക് ക്ഷമയില്ല. ശത്രുക്കള്‍ക്കുള്ള സന്ദേശം വ്യക്തമാണ്. തങ്ങളോട് കളിക്കാന്‍ വരരുതെന്നും ബിജെപി എക്‌സ് പോസ്റ്റില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേരയും രംഗത്തെത്തി.

ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമാണോയെന്നും സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യമില്ലേയെന്നും പവന്‍ ഖേര ചോദിക്കുന്നു.