45 കോടി ചെലവിട്ട് വീട് നവീകരണം; കെജരിവാളിന് എതിരെ സമരം ശക്തമാക്കാൻ ബി.ജെ.പി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. 45 കോടി ചെലവിട്ട് ഔദ്യോഗിക വസതി നവീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പ്രതിഷേധം. കെജരിവാളിനെതിരെ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപി.

ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതി നവീകരിച്ചതിന്റെ കണക്കുകൾ വിവാദമായതിന് പിന്നാലെ വെള്ളിയാഴ്ചയാണ് ബിജെപി സമരം തുടങ്ങിയത്. വീട് ജനങ്ങളെ തുറന്ന് കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഔദ്യോ​ഗിക വസതിക്ക് സമീപം ബിജെപിയുടെ പ്രതിഷേധം 5 ദിവസമായി തുടരുകയാണ്.സമീപത്തെ കെട്ടിടങ്ങളടക്കം വസതിയോട് ചേർത്ത് ഔദ്യോ​ഗിക വസതി കൊട്ടാരമാക്കി മാറ്റുകയാണ് കെജരിവാൾ ചെയ്തതെന്നാണ് ബിജെപി പ്രചാരണം. ഇതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളടക്കം നേതാക്കൾ പങ്കുവെയ്ക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വിവാദ വസതിക്ക് മുന്നിൽ വമ്പൻ പ്രതിഷേധ റാലിയടക്കം സംഘടിപ്പിച്ച് സമരം ശക്തമാക്കാനാണ് തീരുമാനം.

അതേസമയം ഇതുവരെ വിവാദത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പ്രതികരിച്ചിട്ടില്ല. ഡൽഹി ലഫ് ​ഗവർണർ വിനയ് കുമാർ സക്സേന നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രേഖകൾ വിളിച്ചുവരുത്താൻ ​ഗവർണർക്ക് അധികാരമില്ലെന്നാണ് എഎപി നിലപാട്.കേന്ദ്രസർക്കാറിന്റെ ആഡംബര പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ആംആദ്മി പാർട്ടി നേതാക്കൾ പ്രതിരോധം തീർക്കുന്നത്. 2300 കോടി രൂപ ചെലവഴിച്ച് പുരോ​ഗമിക്കുന്ന സെൻട്രൽ വിസത് പദ്ദതിയും 500 കോടി രൂപ ചെലവിട്ട് പ്രധാനമന്ത്രിക്ക് പുതിയ വസതി ഒരുക്കുന്നതും ധൂർത്ത് അല്ലേയെന്ന് എഎപി എംപി രാഘവ് ചദ്ദ ചോദിച്ചു.