ഇന്നലത്തെ പ്രസംഗം കൊള്ളേണ്ടയിടത്ത് കൊണ്ടു!; രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കണമെന്ന് പ്രമേയത്തിലെ പ്രധാന ആവശ്യം

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ സഭയില്‍ പ്രമേയം അവതരിപ്പിച്ചു. രാഹുല്‍ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തിയെന്നും ആരോപിച്ച് അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞതിനു പിന്നാലെയാണ് നിഷികാന്ത് ദുബെയുടെ നടപടി.

രാഹുല്‍ ഗാന്ധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും അതിനാല്‍ രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കണമെന്നുമാണ് ബിജെപി പ്രമേയത്തിലെ പ്രധാന ആവശ്യം. ഫെബ്രുവരി രണ്ടിന് മുന്‍ സൈനിക മേധാവി ജനറല്‍ എം.എം. നരവണെയുടെ ഓര്‍മ്മക്കുറിപ്പുകളിലെ 2020-ലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ രാഹുല്‍ സഭയില്‍ ഉദ്ധരിക്കാന്‍ ശ്രമിച്ചതു മുതല്‍ പാര്‍ലമെന്റില്‍ വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാഹുലിനെതിരായ നീക്കങ്ങള്‍.

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെയും കേന്ദ്ര ബജറ്റിനെയും വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് രാഹുലിനെതിരെ ബിജെപിയുടെ തിരക്കിട്ട നീക്കങ്ങള്‍. അമേരിക്കന്‍ വ്യാപാര കരാറില്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടങ്ങളും എന്തെല്ലാമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മുന്നില്‍ കീഴടങ്ങി അടിയറവെച്ചതെന്നടക്കം രാഹുല്‍ ഗാന്ധി വിശദീകരിച്ചിരുന്നു. എപ്സ്റ്റീന്‍ ഫയലില്‍ നരേന്ദ്ര മോദിയുടേയും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടേയും പേരുള്ളത് പോലെ അനില്‍ അംബാനിയുടെ പേരും ഉള്‍പ്പെട്ടതിനെ കുറിച്ചും അടക്കം രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു.

ഇന്ത്യയെ ഇങ്ങനെ വില്‍ക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്ന് ഭരണപക്ഷത്തോട് പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. ഇന്ത്യയെ വില്‍ക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ, നമ്മുടെ അമ്മയെയാണ് നിങ്ങള്‍ വിറ്റത്, ഭാരത് മാതാവിനെ, നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേയെന്ന് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ചോദിച്ചു. പ്രധാനമന്ത്രിയുടെ കണ്ണില്‍ ഭയം നിഴലിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കൈകള്‍ കെട്ടിവെച്ചിരിക്കുകയാണെന്നും നരേന്ദ്ര മോദി ട്രംപിന് മുമ്പില്‍ കീഴടങ്ങിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എപ്സ്റ്റീന്‍ ഫയലിനെ കുറിച്ചും ഫയലില്‍ പേരുള്ള മന്ത്രി ഹര്‍ദിഷ് പുരിയേയും അനില്‍ അംബാനിയെ കുറിച്ചും ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചു തുടങ്ങിയപ്പോഴേ ഭരണപക്ഷം ബഹളംവെച്ചു വിഷയം മാറ്റാന്‍ സ്പീക്കറോട് പറഞ്ഞു. എപ്സ്റ്റീന്‍ കേസില്‍ മൂന്ന് മില്യണ്‍ ഫയലുകള്‍ ലോക്ക് ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ കീഴടങ്ങിയതെന്നും കണ്ണില്‍ ഭയമാണെന്നും രാഹുല്‍ ഗാന്ധി ഇതോട് ചേര്‍ത്തു പറഞ്ഞു.

നമ്മള്‍ എന്ത് വാങ്ങിക്കണമെന്ന് അമേരിക്ക തീരുമാനിക്കുന്ന സ്ഥിതിയാണെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് ഇന്ത്യ- യുഎസ് കരാറില്‍ എന്തെന്ന് ഇതുവരേയും വ്യക്തതയില്ലെന്നും പ്രധാനമന്ത്രിക്ക് ഇതുവരെ ഒന്നും മനസിലായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ കേന്ദ്ര ഗവണ്‍മെന്റിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ രാജ്യത്തെ മൊത്തമായി അടിയറവ് വെക്കുന്നതാണെന്നും ഗവണ്‍മെന്റ് രാജ്യത്തെ വിറ്റുതുലച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വ്യാപാര കരാറിലെ ജനവിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെയും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രതിപക്ഷ എംപിമാര്‍ വ്യാഴാഴ്ച പാര്‍ലമെന്റിലെ മകര്‍ ദ്വാറിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.

Read more

അമേരിക്കയോട് നരേന്ദ്ര മോദി തിരിച്ചൊന്നും പറയാത്തത് മോദിയുടെ സുഹൃത്ത് ഗൗതം അദാനി അമേരിക്കയില്‍ കൈക്കൂലി കൊടുത്തതിനടക്കം വിവിധ കേസുകളില്‍ കുടുങ്ങി കിടക്കുന്നതിനാലാണെന്നും ബിജെപിയുടെ സ്വത്ത് സംരക്ഷിക്കാനായാണ് കേന്ദ്രം അമേരിക്കയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 3 ശതമാനം ടാക്‌സില്‍ നിന്ന് 18 ശതമാനത്തിലേക്ക് ഇന്ത്യക്ക് മേല്‍ ചുമത്തിയിരിക്കുന്ന താരിഫ് കൂടമ്പോള്‍ ഇന്ത്യ യുഎസ് ഉല്‍പന്നങ്ങള്‍ക്ക് 16%ല്‍ നിന്ന് 0% ലേക്ക് നീങ്ങിയ വ്യാപാര കരാര്‍ വ്യവസ്ഥയടക്കം ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയിരുന്നു.