കഫീല്‍ ഖാനോട് മാപ്പ് പറഞ്ഞ് ബി.ജെ.പി മുന്‍ എം.പി

ഗൊരഖ്പൂരില്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണവിധേയനായിരുന്ന ഡോക്ടര്‍ കഫീല്‍ ഖാന്‍ നിരപരാധിയെന്ന് തെളിഞ്ഞതോടെ കഫീല്‍ ഖാനോട് മാപ്പ് പറഞ്ഞ് ബി.ജെ.പി മുന്‍ എം.പിയും നടനുമായ പരേഷ് റാവല്‍. തെറ്റുപറ്റിയെന്ന് തോന്നിയാല്‍ മാപ്പ് പറയുന്നതില്‍ ഒരാള്‍ക്ക് ലജ്ജിക്കേണ്ട കാര്യമില്ല, കഫീല്‍ ഖാന്‍, താങ്കളോട് മാപ്പ് ചോദിക്കുന്നു- പരേഷ് റാവല്‍ ട്വിറ്ററില്‍ കുറിച്ചു.

2017 ഓഗസ്റ്റ് 10-നാണ് 60- ഓളം കുഞ്ഞുങ്ങള്‍ ഓക്‌സിജന്റെ അഭാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്. സംഭവത്തിന് പിന്നാലെ ശിശുരോഗ വിദഗ്ധനായ ഡോക്ടര്‍ കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ കഫീല്‍ ഖാനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു. എംപി ആയിരുന്ന പരേഷ് റാവലടക്കം കഫീലിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

തന്നോട് ക്ഷമ ചോദിച്ച പരേഷിനോട് കഫീല്‍ ഖാന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. തന്നെ ബാധിച്ച വലിയ കാര്യമായിരുന്നു ആ സംഭവം. നമ്മളെല്ലാവരും കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് മാപ്പ് പറയണമെന്ന് കഫീല്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

ആശുപത്രിയില്‍ ഓക്‌സിജന്‍ കുറവാണെന്ന കാര്യം കഫീല്‍ ഖാന്‍ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അദേഹത്തെ അറസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് എഇഎസ് വാര്‍ഡിന്റെ നോഡല്‍ ഓഫീസറായിരുന്ന കഫീല്‍ ഖാനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് കേസില്‍ മൂന്നാം പ്രതി ചേര്‍ത്തപ്പെട്ട കഫീല്‍ ഖാന് എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഏപ്രില്‍ 25-ന് അലഹബാദ് ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. സെപ്റ്റംബര്‍ 27-ന് ആണ് കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നത്.