മഹാരാഷ്ട്ര: 12 ബി.ജെ.പി എം.എൽ.എമാരുടെ സസ്‌പെൻഷൻ സുപ്രീംകോടതി റദ്ദാക്കി

12 ബി.ജെ.പി എം.എൽ.എമാരെ മഹാരാഷ്ട്ര നിയമസഭയിൽ നിന്നും സസ്പെൻഡ് ചെയ്തത് സുപ്രീംകോടതി റദ്ദാക്കി. എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

സഭയിൽ അപമര്യാദയായി പെരുമാറിയതിന് ഒരു വർഷത്തേയ്ക്കാണ് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തത്. 2021 ജൂലൈ 5 മുതല്‍ ഒരു വര്‍ഷത്തേക്കായിരുന്നു സസ്പെന്‍ഡ് ചെയ്തത്. നിയമസഭ സമ്മേളന കാലയളവിനപ്പുറം എം.എല്‍.എമാരെ സസ്പെൻഡ് ചെയ്തത് ഭരണഘടനാ വിരുദ്ധവും യുക്തിരഹിതവുമാണെന്ന് സുപ്രീംകോടതി വിലയിരുത്തി.

എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്ത പ്രമേയത്തെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി, ഇത് നിയമസഭയുടെ അധികാരത്തിന് അതീതമാണെന്നും പറഞ്ഞു. സഞ്ജയ് കുട്ടെ, ആശിഷ് ഷെലാർ, അഭിമന്യു പവാർ, ഗിരീഷ് മഹാജൻ, അതുൽ ഭട്ഖൽക്കർ, പരാഗ് അലവാനി, ഹരീഷ് പിമ്പാലെ, യോഗേഷ് സാഗർ, ജയ് കുമാർ റാവത്ത്, നാരായൺ കുച്ചേ, രാം സത്പുതേ, ബണ്ടി ഭംഗ്ദിയ എന്നീ എം.എല്‍.എാരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.