'ഭാരതം ഉടന്‍ ഹിന്ദു രാഷ്ട്രമാകും' രാമനവമി ദിനത്തില്‍ വിദ്വേഷ ഗാനവുമായി ബി.ജെ.പി എം.എല്‍.എ

ഹൈദരാബാദില്‍ രാമനവമി ദിന ഘോഷയാത്രയ്ക്കിടെ വിദ്വേഷ ഗാനാലാപനവുമായി ബിജെപി എംഎല്‍എ രാജാ സിങ്. മഥുരയും കാശിയും വൃത്തിയാക്കാന്‍ യോഗി ആദിത്യനാഥ് ബുള്‍ഡോസര്‍ കൊണ്ടുവരും, ഭാരതം ഉടന്‍ തന്നെ ഹിന്ദു രാഷ്ട്രമാകുമെന്നുമാണ് ഗാനത്തിലെ വരികള്‍. ഭഗവാന്‍ രാമന്റെ പേര് വിളിക്കാത്തവര്‍ രാജ്യം വിടേണ്ടി വരുമെന്നും എംഎല്‍എ പാടി. ഞായറാഴ്ച വൈകിട്ട് നടന്ന രാമനവമി ശോഭാ യാത്രയ്ക്കിടെയാണ് ഗോഷമഹല്‍ എം.എല്‍.എയുടെ വിവാദ ഗാനാലാപനം.

അയോദ്ധ്യയ്ക്ക് ശേഷം ഇനി മധുരയും കാശിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൃത്തിയാക്കുമെന്നാണ് എംഎല്‍എ പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചു.

എംഎല്‍എയ്‌ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി  പൊലീസിന്റെ സഹായത്തോടെ ഹിന്ദുത്വവാദികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അക്രമങ്ങള്‍ നടത്തിവരികയാണെന്ന് ഉവൈസി പറഞ്ഞു.

രാജസ്ഥാനിലെ കരൗലി, ഗുജറാത്തിലെ ഖംബത, ഹിമ്മത് നഗര്‍,മധ്യ പ്രദേശിലം ഖര്‍ഗോണ്‍, കര്‍ണാടകയിലെ കല്‍ബുര്‍ഗി, റായ്ച്ചൂര്‍, കോലാര്‍, ധാര്‍വാഡ്, ബിഹാറിലെ വൈശാലി, മുസാഫര്‍പൂര്‍, ഉത്തര്‍പ്രദേശിലെ സീതാപൂര്‍, ഗോവയിലെ ഇസ്ലാംപുര്‍ എന്നിവിടങ്ങളിലെ കലാപങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പ്രതികരണം.

മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്താനായിട്ടാണ് പലയിടത്തും രാമനവമി യാത്രകള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.