മനേക ഗാന്ധി 'നിന്ദ്യയായ സ്ത്രീ': മൃഗഡോക്ടറെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബി.ജെ.പി, എം‌.എൽ‌.എ

മൃഗഡോക്ടറെ അധിക്ഷേപിച്ചെന്നാരോപിച്ച് മധ്യപ്രദേശിൽ നിന്നുള്ള ബിജെപി എം‌എൽ‌എ അജയ് വിഷ്നോയ് ശനിയാഴ്ച പാർലമെൻറ് അംഗം മനേക ഗാന്ധിയെ ആക്ഷേപിച്ചു. മനേക ഗാന്ധി നിന്ദ്യയായ സ്ത്രീ ആണെന്നും തന്റെ പാർട്ടിയുടെ എം.പിയാണെന്നതിൽ ലജ്ജ തോന്നുന്നുവെന്നും വിഷ്നോയ് പറഞ്ഞു.

“മൃഗഡോക്ടർ ഡോ. വികാസ് ശർമയ്‌ക്കെതിരെ മനേക ഗാന്ധി ഉപയോഗിച്ച വാക്കുകൾ വെറ്ററിനറി കോളേജ് ജബൽപൂർ നിന്ദ്യമാണെന്ന് തെളിയിക്കുന്നില്ല. എന്നാൽ മനേക ഗാന്ധി തികച്ചും നിന്ദ്യയായ സ്ത്രീയാണെന്ന് തെളിയിക്കുന്നു. അവർ എന്റെ പാർട്ടിയുടെ എം.പിയാണ് (നേതാവല്ല) എനിക്ക് ലജ്ജ തോന്നുന്നു,” അജയ് വിഷ്നോയ് ട്വീറ്റ് ചെയ്തു.

ഈ വിഷയത്തിൽ ബിജെപി സുൽത്താൻപൂർ എംപി മനേക ഗാന്ധിക്കെതിരെ പ്രതിഷേധിച്ച് ബുധനാഴ്ച രാജ്യത്തുടനീളമുള്ള മൃഗഡോക്ടർമാർ “കറുത്ത ദിനം” ആചരിച്ചു.

മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി മൂന്ന് മൃഗഡോക്ടർമാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ ഓഡിയോ ക്ലിപ്പുകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഒരു ക്ലിപ്പിൽ, ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ വെറ്റിനറി ഡോക്ടർ ഡോ. വികാസ് ശർമ ഒരു നായയ്ക്ക് അശ്രദ്ധമായ ശസ്ത്രക്രിയ നടത്തിയെന്ന് മനേക ഗാന്ധി ആരോപിച്ചു. ജൂൺ 17 നാണ് സംഭാഷണം നടന്നതെന്നാണ് റിപ്പോർട്ട്.

“നായ മരിച്ചാൽ ഞാൻ നിങ്ങളുടെ ലൈസൻസ് എടുത്തുകളയും” എന്ന് ഓഡിയോ ക്ലിപ്പിലെ സ്ത്രീ ശബ്ദം പറയുന്നത് കേൾക്കാം.

മനേക ഗാന്ധി ഡോക്ടറുടെ കുടുംബപ്പേര് ചോദിക്കുകയും കുടുംബത്തിന്റെ പേര് ഡോക്ടർ കളങ്കപ്പെടുത്തിയെന്നും പറയുന്നു. “നിങ്ങളുടെ പിതാവ് എന്താണ് ചെയ്യുന്നത്? അയാൾ ഒരു തോട്ടക്കാരനോ കാവൽക്കാരനോ? നിങ്ങൾക്ക് വിദ്യാഭ്യാസമുണ്ടോ?” മനേകാ ഗാന്ധി ചോദിച്ചു.

മറ്റൊരു ക്ലിപ്പിൽ മൃഗസംരക്ഷണ പ്രവർത്തകയും ബിജെപി എംപിയുമായ മനേകാ ഗാന്ധി മറ്റൊരു മൃഗഡോക്ടറുടെ ക്ലിനിക്ക് അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തി.

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐവി‌എ) ഈ വിവാദത്തിൽ മനേകാ ഗാന്ധിയെ വിമർശിക്കുകയും മനേകാ ഗാന്ധിയുടെ “മോശമായ പെരുമാറ്റം” സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കും കത്തെഴുതിയിട്ടുണ്ട്.

മനേക ഗാന്ധി ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.