രാജസ്ഥാനില്‍ ബിജെപി എം.എല്‍.എക്കെതിരെ ബലാത്സംഗ ആരോപണം; 10 മാസത്തിനിടെ രണ്ടാമത്തെ കേസ്

രാജസ്ഥാനില്‍ ജോലി വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബിജെപി എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. ഗോഗുണ്ട മണ്ഡലത്തിലെ എം.എല്‍.എയായ പ്രതാപ് ഭീലിനെതിരെയാണ് യുവതി പരാതി നല്‍കിയത്. പത്തുമാസത്തിനിടെ രണ്ടാമത്തെ തവണയാണ് പ്രതാഭ് ഭീലിനെതിരെ ബലാത്സംഗ പരാതിയില്‍ കേസെടുക്കുന്നത്.

ജോലി വാഗ്ദാനവും വിവാഹ വാഗ്ദാനവും നല്‍കിയാണ് യുവതികളെ ബലാത്സംഗം ചെയ്തത്. പുതിയ കേസില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രതാപ് ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് യുവതി അംബമാത പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

സുഖേറില്‍ 10 മാസം മുമ്പ് മറ്റൊരു യുവതി എംഎല്‍എയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഈ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ജോലി തേടി പ്രതാപ് ഭീലിനെ കണ്ടതിന് ശേഷം ജോലി വാഗ്ദാനം ചെയ്തിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. അന്നുമുതല്‍ ഇയാള്‍ തന്നെ നിരന്തരം വിളിക്കാറുണ്ടെന്ന് യുവതി ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എംഎല്‍എ തന്റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയതായും യുവതി പറഞ്ഞു. എന്നാല്‍ എല്ലാ ആരോപണങ്ങളും എംഎല്‍എ നിഷേധിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നാണ് എം.എല്‍.എയുടെ വാദം.