'ജയ് ശ്രീറാം വിളിക്കൂ' കോണ്‍ഗ്രസ് എം.എല്‍.എയെ നിര്‍ബന്ധിച്ച് ബി.ജെ.പി മന്ത്രി

ജയ് ശ്രീറാം വിളിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എയെ നിര്‍ബന്ധിച്ച് ബി.ജെ.പി മന്ത്രി. ജാര്‍ഖണ്ഡിലെ നരഗവികസന വകുപ്പുമന്ത്രി സി.പി സിങ്ങാണ് കോണ്‍ഗ്രസ് എം.എല്‍.എ ഇമ്രാന്‍ അന്‍സാരിയെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചത്. ജാര്‍ഖണ്ഡ് നിയമസഭയ്ക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ന്യൂസ് 18 ട്വിറ്ററില്‍ പങ്കുവെച്ചു.

“ഇമ്രാന്‍ ഭായി താങ്കല്‍ ജയ് ശ്രീറാം വിളിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. അത് ഉച്ചത്തില്‍ തന്നെ വിളിക്കണം” സി.പി സിംഗ് ആവശ്യപ്പെട്ടു.
ഇമ്രാന്റെ മുന്‍ഗാമികള്‍ രാമന്റെ ആളുകളായിരുന്നെന്നും ബാബറിന്റെ ആളുകള്‍ ആയിരുന്നില്ലെന്നും സിംഗ് പറയുന്നുണ്ട്.

താങ്കള്‍ക്ക് എന്നെ ഭീഷണിപ്പെടുത്താനാവില്ലെന്നാണ് ഇമ്രാന്റെ ഇതിനോടുള്ള പ്രതികരണം. “രാമന്റെ പേര് നിങ്ങള്‍ ആളുകളെ ഭയപ്പെടുത്താന്‍ ഉപയോഗിക്കുകയാണ്. നിങ്ങള്‍ രാമന്റെ അപകീര്‍ത്തിപ്പെടുത്തുന്നു. രാജ്യത്തിന് ആവശ്യം തൊഴിലും വൈദ്യുതിയും വികസനവുമാണെന്നും മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുത്” എന്നും ഇമ്രാന്‍ സിംഗ് പറഞ്ഞു.

ജയ് ശ്രീറാം വിളി ആക്രമത്തിന് ഉപയോഗിക്കുന്നെന്ന് കാട്ടി കലാ സാസംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിനു പിന്നാലെയാണ് ബി.ജെ.പി മന്ത്രി വിവാദത്തില്‍ പെട്ടത്.