'മോദിയുടെ ഗ്യാരണ്ടി, വികസിത ഇന്ത്യ 2047' പ്രമേയം; ബിജെപി പ്രകടനപത്രിക നാളെ പുറത്തിറങ്ങും

2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക നാളെ പുറത്തിറക്കും. ബിജെപിയുടെ പ്രകടനപത്രികയിൽ വികസനം, സമൃദ്ധമായ ഇന്ത്യ, സ്ത്രീകൾ, യുവാക്കൾ, പാവപ്പെട്ടവർ, കർഷകർ എന്നിവയിൽ ഊന്നൽ നൽകുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. സാംസ്കാരിക ദേശീയതയിൽ ഊന്നൽ നൽകുന്ന ‘മോദിയുടെ ഗ്യാരണ്ടി, വികസിത ഇന്ത്യ 2047’ എന്നതായിരിക്കും പ്രകടനപത്രികയുടെ പ്രമേയം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവർ ചേർന്നാണ് സങ്കൽപ്പ് പത്ര് പുറത്തിറക്കുന്നത്. പ്രതിരോധ മന്ത്രി രാജനാഥ് സിങ് അധ്യക്ഷനായ 27 അംഗ സമതിയാണ് പ്രകടന പത്രികയ്ക്ക് രൂപം നൽകിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിലുള്ള പ്രകടനപത്രിക സമിതി ഇതിനകം രണ്ട് യോഗങ്ങൾ നടത്തിക്കഴിഞ്ഞു. 400,000-ലധികം നിർദ്ദേശങ്ങൾ ഉൾപ്പെടെ 1.5 ദശലക്ഷത്തിലധികം നിർദ്ദേശങ്ങളാണ് ബിജെപിയുടെ പ്രകടന പത്രികയ്ക്ക് ലഭിച്ചത്.

പ്രതിപക്ഷ പാർട്ടികൾ നേരത്തെ പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. കോൺ​ഗ്രസ്, സിപിഐഎം, സിപിഐ തുടങ്ങിയ പാർട്ടികളുടെ പ്രകടന പത്രിക ചർച്ചയായിരുന്നു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്നതടക്കമുള്ള നിർണ്ണായക വാ​ഗ്​ദാനങ്ങളാണ് സിപിഐഎം പ്രകടന പ്രത്രികയിലൂടെ ഉറപ്പ് നൽകുന്നത്. തൊഴിൽ എടുക്കാനുള്ള അവകാശം ഭരണ ഘടനാ അവകാശമാക്കി മാറ്റുമെന്നും പ്രകടപത്രിക വാഗ്ദാനം നൽകുന്നു. യുഎപിഎ, പിഎംഎൽഎ നിയമങ്ങൾ പിൻവലിക്കും. തൊഴിൽ ഇല്ലായ്മ വേതനം നൽകും. പെട്രോളിയം ഉത്പന്നങ്ങളുടെയും ഡ്യൂട്ടികുറയ്ക്കും. രാഷ്ട്രീയ പാർട്ടികൾ കോർപ്പറേറ്റ് സംഭാവന വാങ്ങുന്നത് തടയും എന്നിവയാണ് സിപിഐഎം പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

യുവാക്കളെ ആകർ‌ഷിക്കുന്ന പ്രകടനപത്രികയാണ് കോൺ​ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. തൊഴില്‍, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് പ്രകടനപത്രിക. ‘ന്യായ് പത്ര’ എന്നാണ് പാര്‍ട്ടിയുടെ ഇത്തവണത്തെ പ്രകടന പത്രികയുടെ പേര്. ‘പാഞ്ച് ന്യായ്’, ‘പച്ചീസ് ഗ്യാരന്റി’ എന്നതാണ് പത്രികയുടെ വിശാല പ്രമേയം. കോണ്‍ഗ്രസ് രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക, ജാതി സെന്‍സസ് നടത്തുമെന്ന് പാര്‍ട്ടി പ്രകടനപത്രികയില്‍ പറയുന്നു.

അധികാരത്തിലെത്തിയാല്‍ അഗ്നിപഥ് പദ്ധതി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് സമാജ്‌വാദി പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കിയത്. 2025ല്‍ ജാതി സെന്‍സസ് ആരംഭിക്കുമെന്നും എസ്പിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നുണ്ട്. അധികാരത്തിലെത്തിയാല്‍ അഗ്നിപഥ് പദ്ധതി അവസാനിപ്പിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസും പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. അഗ്നിപഥിന് പകരം നേരത്തെയുണ്ടായിരുന്ന സാധാരണ റിക്രൂട്ട്‌മെന്റ് സംവിധാനം പുനഃസ്ഥാപിക്കുമെന്നാണ് എസ്പിയുടെ ഉറപ്പ്.

അതേസമയം സിഎഎ റദ്ദാക്കുമെന്ന് വ്യക്തമാക്കിയായിരുന്നു സിപിഐ പ്രകടന പത്രിക പുറത്തിറക്കിയത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തി ദിനം 200 ഉം കുറഞ്ഞ വേതനം 700 ഉം ആക്കുമെന്നും അഗ്നിപഥ് ഒഴിവാക്കുമെന്നും സിപിഐയുടെ പ്രകടനപത്രികയിൽ ഉറപ്പുനൽകുന്നു. ട്രാൻസ്ജെൻഡേഴ്സിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, പുതിയ വിദ്യാഭ്യാസ നയം റദ്ദാക്കും എന്നിങ്ങനെയാണ് സിപിഐയുടെ പ്രകടനപത്രികയിലെ വാ​ഗ്ദാനങ്ങൾ.