കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശം; മന്ത്രി വിജയ് ഷാ രാജി വെയ്‌ക്കേണ്ടതില്ലെന്ന് ബിജെപി നേതൃത്വം

കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ മധ്യപ്രദേശിലെ മന്ത്രി വിജയ് ഷായ്ക്ക് ബിജെപിയുടെ സംരക്ഷണം. രാജി ആവശ്യപ്പെടേണ്ടെന്ന് സംസ്ഥാന ബിജെപിയിൽ ധാരണയായി. മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത ബിജെപി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. മന്ത്രി വിജയ് ഷാ രാജിവെച്ചാൽ കോൺഗ്രസിൻറെ വിജയമായി മാറുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

വിഷയം കോടതിയിൽ ഉള്ളതിനാൽ ഇപ്പോൾ രാജി ആവശ്യപ്പെടേണ്ടെന്നും മന്ത്രിയുടെ ഒപ്പം നിൽക്കാനുമാണ് ബിജെപിയുടെ തീരുമാനം. കോടതി തീരുമാനം അനുസരിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് യോഗത്തിൽ വ്യക്തമാക്കി. വിഷയത്തിൽ മന്ത്രി ക്ഷമാപണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാന പ്രകാരം മുന്നോട്ടുപോകാമെന്ന നിലപാടിൽ മധ്യപ്രദേശ് ബിജെപി നേതൃത്വമെത്തിയത്.

സംസ്ഥാനത്തെ ബിജെപി നേതാക്കൾ വിഷയത്തിൽ കഴിഞ്ഞ ദിവസം രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷമാണ് മന്ത്രിയുടെ ഒപ്പം നിൽക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. കോടതിയുടെ തീരുമാനം എന്താണോ അതിനൊപ്പം നിൽക്കുമെന്ന് പറഞ്ഞുകൊണ്ടാണ് സംസ്ഥാന നേതൃത്വം വിജയ് ഷായ്‌ക്കൊപ്പം നിൽക്കുന്നത്.

‘ഇക്കാര്യത്തിൽ കോടതി തീരുമാനം പറഞ്ഞിട്ടുണ്ട്. ഞങ്ങൾ കോടതി തീരുമാനത്തിനൊപ്പമാണ്. അവർ പറയുന്നത് പോലെ ചെയ്യും. വിജയ് ഷായുടെ രാജിക്കായി മുറവിളി കൂട്ടുന്ന കോൺഗ്രസ് ആദ്യം ചോദിക്കേണ്ടത് സിദ്ദരാമയ്യയുടെ രാജിയാണ്. മാത്രമല്ല, മിക്ക കോൺഗ്രസ് നേതാക്കൾക്കെതിരെയും കേസുകളുണ്ട്. അരവിന്ദ് കെജ്‌രിവാളിനെ അടക്കം കോൺഗ്രസ് പിന്തുണച്ചതല്ലേ, അതുകൊണ്ട് ഈ വിഷയത്തിൽ സംസാരിക്കാൻ കോൺഗ്രസിന് ഒരു അവകാശവുമില്ല’- മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.

Read more

ഇന്നലെ വിജയ് ഷായെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി കേസെടുക്കാനും പരസ്യമായി മാപ്പ് പറയാനുമാണ് നിർദ്ദേശിച്ചിരുക്കുന്നത്. കേണൽ സോണിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്നായിരുന്നു മധ്യപ്രദേശ് മന്ത്രി വിജയ് ഷാ വിളിച്ചത്. ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ പാകിസ്താനിലേക്ക് അയച്ചു എന്നായിരുന്നു വിജയ് ഷായുടെ വിവാദ പരാമർശം.