തെലങ്കാനയിലും, മിസോറാമിലും സർക്കാർ രൂപീകരണം നടന്നു; വിജയം നേടിയ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാകാതെ ബിജെപി

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തിളക്കമാർന്ന വിജയമാണ് ബിജെപി നേടിയത്. അഭിമാന പോരാട്ടത്തിനിറങ്ങിയ കോൺഗ്രസ് ആകട്ടെ തെലങ്കാനയിലെ വിജയത്തിൽ മാത്രം ആശ്വാസം കണ്ടെത്തുകയായിരുന്നു.ആകെ നേട്ടമുണ്ടായ തെലങ്കാനയിൽ കോൺഗ്രസ് ഭരണം ഏറ്റെടുത്ത് കഴിഞ്ഞു.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണം നടക്കുമ്പോഴും മുഖ്യമന്ത്രി ആരെന്ന് കണ്ടെത്താൻ ബിജെപിക്ക് ആയിട്ടില്ല.തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, ഛത്തീസ്​ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലേക്ക് എത്തിയപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല.

അതേസമയം കോൺ​ഗ്രസ് ഭരണം പിടിച്ചെടുത്ത തെലങ്കാനയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കി. മിസോറാമിൽ മുഖ്യമന്ത്രി ഉൾപ്പെടെ 12 പേർ സത്യപ്രതിജ്ഞ ചെയ്തു.രാജസ്ഥാനിൽ മൂന്നാം തവണയും മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ട് സമ്മർദനീക്കവുമായി മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഡൽഹിയിലേക്കെത്തിയിരുന്നു.

രാജസ്ഥാനിലെ യോഗി എന്നറിയപ്പെടുന്ന തീവ്രഹിന്ദുത്വ വാദി ബാലക്നാഥിൻറെ രാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവന്ന മറ്റൊരു പേര്. ഇതിനിടെ കേന്ദ്രമന്ത്രിയായ അശ്വിനി വൈഷ്ണവ് രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും പാർട്ടിയുടെ പരിഗണനയിലുണ്ട്. ദലിത് വിഭാഗത്തിൽ നിന്നുള്ള അർജുൻ റാം മേഘവാളിന്റെ പേരും മുൻഗണനാപട്ടികയിലുണ്ട്.

ഭരണം നിലനിർത്തിയ മധ്യപ്രദേശിൽ ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെങ്കിലും ശിവ്‌രാജ് സിങ് ചൗഹാന് സാധ്യതയേറെയാണ്. എന്നാൽ ശിവ്‌രാജ് സിങ് ചൗഹാന് പകരം പുതുമുഖത്തെ പരി​ഗണിക്കുെമെന്നും സൂചനകളുണ്ട്. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ, മുതിർന്ന നേതാവ് കൈലാഷ് വിജയവർഗിയ എന്നിവരാണ് പരി​ഗണന പട്ടികയിൽ ഉൾപ്പെടുന്നത്.

ഛത്തീസ്​ഗഢിലെ പുതിയ സർക്കാരിനെ നയിക്കാൻ മുൻ മുഖ്യമന്ത്രി രമൺ സിം​ഗ് മതിയോ അല്ലെങ്കിൽ പുതുമുഖങ്ങൾ വേണോ എന്നാതാണ് ബി ജെ പിക്ക് മുന്നിലെ ചോദ്യം. ഛത്തീസ്ഗഡിൽ നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത് ഗോത്രവർഗ നേതാവും കേന്ദ്രമന്ത്രിയുമായ രേണുക സിങ്ങാണ്. ഒ പി ചൗധരി, മുൻകേന്ദ്ര മന്ത്രിയും ആദിവാസി നേതാവുമായ വിഷ്ണു ദേവ് സായ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്ന മറ്റ് പ്രധാന പേരുകൾ.