'സ്ത്രീകള്‍ക്കെതിരായി കുറ്റകൃത്യങ്ങള്‍ നടത്താന്‍ ശക്തമായ നിയമങ്ങളാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്'; ബി.ജെ.പി പ്രകടനപത്രികയിലെ വ്യാകരണ തെറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ്

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പുറത്തിറക്കിയ പ്രകടനപത്രികയിലെ വ്യാകരണതെറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ്.
ബിജെപി സര്‍ക്കാര്‍ സത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്. ഈ വ്യാകരണ തെറ്റിനെ പരിഹസിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

“സ്ത്രീ സുരക്ഷയ്ക്ക് ഗൗരവമായ പ്രധാന്യമാണ് ഞങ്ങള്‍ നല്‍കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വിഭാഗം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല സ്ത്രീകള്‍ക്കെതിരായി കുറ്റകൃത്യങ്ങള്‍ നടത്താനായി ശക്തമായ നിയമങ്ങളാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്, പ്രത്യേകിച്ച് റേപ്പ് പോലുള്ള കുറ്റകൃത്യങ്ങള്‍ സമയബന്ധിതമായി അന്വേഷിക്കാന്‍”- എന്ന ബി.ജെ.പിയുടെ സങ്കല്‍ പത്ര് പ്രകടന പത്രികയിലെ ഭാഗം പങ്കു വെച്ചായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.

പ്രകടനപത്രികയിലെ ഒരു ഭാഗമെങ്കിലും ബി.ജെ.പിയുടെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെ പ്രതിഫലിച്ചല്ലോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
ബി.ജെ.പി പുറത്തിറക്കിയ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയെ ജുംല മാനിഫെസ്റ്റോ എന്നായിരുന്നു കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.


ബി.ജെ.പി തങ്ങളുടെ 2014ലെ പ്രകടന പത്രിക പകര്‍ത്തി എഴുതുക മാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
25 ലക്ഷം കോടി രൂപ കര്‍ഷകരുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ബിജെപി പ്രകടനപത്രികയെയും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. കുറച്ച് പേരെ കുറെ കാലം പറ്റിക്കാം, എന്നാല്‍ എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാനാവില്ല എന്ന എബ്രഹാം ലിങ്കണ്‍ന്റെ വാക്കുകള്‍ കടമെടുത്തായിരുന്നു കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്.

കര്‍ഷകര്‍ക്ക് 25 ലക്ഷത്തിന്റെ ക്ഷേമപദ്ധതികള്‍ക്ക് പുറമെ ചെറുകിട വ്യാപാരികള്‍ക്ക് ക്ഷേമ പെന്‍ഷനടക്കമുള്ള വാഗ്ദാനവും പ്രകടനപത്രിക മുന്നോട്ട് വെയ്ക്കുന്നുണ്ട്.

ജി.എസ്.ടിയും നോട്ട് നിരോധനവും നടുവൊടിച്ച ചെറുകിട മേഖലയ്ക്ക് വേണ്ടിയുള്ള പ്രായശ്ചിത്തം എങ്ങിനെ നടപ്പാക്കുമെന്ന് വ്യക്തമാക്കുന്നില്ല. ഏക സിവില്‍കോഡ് നടപ്പാക്കുമെന്നും ഭീകരതയ്ക്ക് കടിഞ്ഞാണിടുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ, നരേന്ദ്ര മോദി, രാജ്നാഥ് സിംഗ് എന്നിവര്‍ ചേര്‍ന്നായരുന്നു പത്രിക ഡല്‍ഹിയില്‍ പുറത്തിറക്കിയത്.