അയോദ്ധ്യ കേസ്: ആദ്യം പ്രതികരിക്കുക മോദിയും ഷായും, കേന്ദ്ര മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടം തയ്യാറാക്കി ബി.ജെ.പി

അയോദ്ധ്യ കേസില്‍ സുപ്രീം കോടതി വിധി പറയാനിരിക്കെ കേന്ദ്ര മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടം തയ്യാറാക്കി ബിജെപി. ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ഇരുവിഭാഗവും സംയമനം പാലിക്കുമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി പങ്കെടുത്ത യോഗത്തില്‍ ധാരണയായി. യുപിയില്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.

ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ.പി നഡ്ഡ വിളിച്ചു ചേര്‍ത്ത ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് പെരുമാറ്റച്ചട്ടം തയ്യാറാക്കിയത്. ബെംഗളുരു, കൊല്‍ക്കത്ത, മുംബൈ എന്നിങ്ങിനെ മേഖലകള്‍ തിരിച്ചു യോഗം ചേരുകയും നിര്‍ദേശങ്ങള്‍ നേതാക്കള്‍ക്ക് കൈമാറുകയും ചെയ്തു. പ്രകോപനപരമായ പ്രസ്താവനകള്‍ വിലക്കി. സുപ്രീം കോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. വിധി എന്തായാലും അഭിപ്രായപ്രകടനങ്ങള്‍ പാടില്ല. വിധിക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നിലപാട് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ കൂടിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കും. അതിന് മുമ്പ് ആരും പ്രതികരിക്കരുത്.

ആര്‍എസ്എസിന്‍റെ ഈ മാസം 10നും 20നും ഇടയിലുള്ള പരിപാടികള്‍ റദ്ദാക്കി. 40 കമ്പനി കേന്ദ്രസേനയെ ഉടന്‍ യുപിയില്‍ വിന്യസിക്കാനാണ് തീരുമാനം. ഈ മാസം 18 വരെ കേന്ദ്ര സേന യുപിയില്‍ തുടരും. 10 കമ്പനി ദ്രുത കര്‍മ്മ സേന ഇതിനോടകം യുപിയില്‍ എത്തിക്കഴിഞ്ഞു. അയോദ്ധ്യയും അസംഗഡും ഉള്‍പ്പെടെ 12 പ്രശ്നബാധിത മേഖലകളിലാകും കേന്ദ്ര സേനയെ പ്രധാനമായും വിന്യസിക്കുക. വിധിയും തുടര്‍ന്നുള്ള സാഹചര്യങ്ങളും രാജ്യത്തിനകത്തും വിദേശത്തും ഏറെ ഉറ്റുനോക്കുന്നതിനാല്‍ കാര്യങ്ങള്‍ കൈ വിട്ടുപോകാതിരിക്കാന്‍ കരുതലോടെയാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്.