അരുണ്‍ ജെയ്റ്റ്‌ലിയേും സുഷമാ സ്വരാജിനേയും പ്രതിപക്ഷം അപായപ്പെടുത്തിയെന്ന പരാമര്‍ശം; നാലാള്‍ കൂടുന്നിടത്ത് മിണ്ടിപ്പോകരുതെന്ന് പ്രഗ്യയോട് ബി.ജെ.പി

ബി.ജെ.പിയുടെ നേതാക്കളെ അപായപ്പെടുത്താനായി പ്രതിപക്ഷത്തെ ചിലര്‍ ദുഷ്ടശക്തികളെ (evil power) ഉപയോഗിക്കുന്നെന്ന മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയും എം.പിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പരാമര്‍ശത്തില്‍ വെട്ടിലായി ബി.ജെ.പി കേന്ദ്രനേതൃത്വം.

പ്രഗ്യാ സിങ്ങിന്റെ ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുന്ന ഘട്ടത്തിലാണ് എം.പിയുടെ പ്രസ്താവനക്കെതിരെ നേതൃത്വം രംഗത്തെത്തിയത്. പൊതുവിടങ്ങളില്‍ ഇനി വാ തുറക്കരുതെന്നാണ് പ്രഗ്യാ സിംഗിന് പാര്‍ട്ടി നല്‍കിയ നിര്‍ദേശം.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെ കൊലപ്പെടുത്താന്‍ ദുഷ്ട ശക്തികളെ പ്രതിപക്ഷം ഉപയോഗിക്കുന്നെന്ന പ്രഗ്യയുടെ പ്രസ്താവന വിവാദമായതോടെ സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം വിശദീകരണം തേടിയിരുന്നു. ഇനി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പ്രഗ്യാ സിംഗിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെ ഇല്ലാതാക്കാന്‍ പ്രതിപക്ഷം പല വഴികളും നോക്കുന്നുണ്ടെന്നും ചില പൈശാചിക ശക്തികളെ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു പ്രഗ്യയുടെ പരാമര്‍ശം. ബി.ജെ.പി മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റിലിയുടേയും സുഷമാ സ്വരാജിന്റെയും മരണത്തിന് പിന്നില്‍ ഇത്തരം ശക്തികളാണെന്നും പ്രഗ്യ സിംഗ് പറഞ്ഞിരുന്നു.

” ലോക്സഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന വേളയില്‍ ഒരു മഹാരാജ് ജിയെ ഞാന്‍ കണ്ടു. അദ്ദേഹം എന്നോട് പറഞ്ഞത് ഞങ്ങളുടെ സമയം മോശമാണെന്നും പ്രതിപക്ഷം ചില ദുഷ്ട ശക്തികളെ (evil power) ബി.ജെ.പിക്കെതിരെ ഉപയോഗിക്കുമെന്നുമായിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞ ആ കാര്യം ഞാന്‍ പിന്നീട് മറന്നു. എന്നാല്‍ ഞങ്ങളുടെ മുതിര്‍ന്ന നേതാക്കളായ സുഷമാ സ്വരാജ് ജി, ബാബുലാല്‍ ജി, ജയ്റ്റ് ലി ജി എന്നിവര്‍ ഒന്നിനുപിറകെ ഒന്നായി അകാലത്തില്‍ വിട്ടുപിരിയുമ്പോള്‍ അദ്ദേഹം പറഞ്ഞത് ശരിയായിരിക്കുന്നില്ലേയെന്ന് ചിന്തിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.””- എന്നായിരുന്നു പ്രഗ്യാ സിംഗ് പറഞ്ഞത്.

അന്തരിച്ച മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുല്‍ ഗൗറിനും മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് സംസ്ഥാന ബി.ജെ.പി നേതൃത്വം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയായിരുന്നു പ്രഗ്യാ സിംഗിന്റെ വിവാദ പരാമര്‍ശം.