ബിപിൻ റാവത്തിനും സൈനികർക്കും ഇന്ന് യാത്രാമൊഴി; വീരനായകർക്ക് ആദരം അർപ്പിച്ച് രാജ്യം

തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്തസേനാ തലവന്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് ഡൽഹി കാന്റിലെ ശ്മശാനത്തിൽ സംസ്കരിക്കും. അപകടത്തിൽ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോകും.

ബിപിൻ റാവത്തിന്റെ മൃതദേഹം രാവിലെ ഒമ്പതു മണിയോടെ ഡൽഹിയിലെ വസതിയിൽ എത്തിക്കും. 11.30 മുതൽ പൊതുദർശനം. ഒരു മണിക്കൂർ പൊതുജനങ്ങൾക്കും ഒരു മണിക്കൂർ സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം.

ഇന്നലെ രാത്രി എട്ടുമണിയോടെ ഡൽഹയിലെത്തിയ മൃതദേഹങ്ങൾ കാണാനായി പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരല്ലാമെത്തി. ഊട്ടി വെല്ലിങ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദര്‍ശന ശേഷം വിലാപയാത്രയായാണ് മൃതദേഹങ്ങള്‍ സുലൂരിലെ വ്യോമ താവളത്തില്‍ എത്തിച്ചത്. രാത്രി എട്ടു മണിയോടെ സുലൂര്‍ വ്യോമ താവളത്തില്‍ നിന്നും മൃതദേഹങ്ങള്‍ പാലം എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്നു.

സൈനികരുടെ കുടുംബാംഗങ്ങൾ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രിയപ്പെട്ടവർക്ക് കുടുംബാംഗങ്ങൾ കണ്ണീരോടെ വിടചൊല്ലി. കൃത്യം ഒൻപത് മണിയോടെ പ്രധാനമന്ത്രി അന്തിമോപചാരം അർപ്പിക്കാനായി പാലം വിമാനത്താവളത്തിലെത്തി, ജനറൽ, ബിപിൻ റാവത്തിനും സഹപ്രവർത്തകർക്കും ആദരമായി പുഷ്പചക്രം അർപ്പിച്ചു.