ബിപിൻ റാവത്തിന്‍റെ സംസ്കാരം നാളെ; ഇന്ന് ദേശീയ ദുഃഖാചരണം, മൃതദേഹം ഡൽഹിയില്‍ എത്തിക്കും

കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സംസ്കാരം നാളെ നടക്കും. ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്‍റെ മൃതദേഹം ഇന്ന് വൈകീട്ട് സൈനിക വിമാനത്തിൽ  ഡൽഹിയിലേക്ക് കൊണ്ടുവരും. അന്തരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ഡൽഹിയില്‍ എത്തിക്കും. രാജ്യം ഇന്ന് ദേശീയ ദുഃഖാചരണമായി ആചരിക്കും.

സംയുക്ത സേനാ മേധാവിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് അമേരിക്ക. യു എസ് ജനറൽ സെക്രട്ടറിയാണ് അനുശോചനം അറിയിച്ചത്. കൂടാതെ പ്രതിരോധമന്ത്രി ഇന്ന് പാർലമെൻറിൽ പ്രസ്‌താവന നടത്തും. ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു.

വ്യോമസേനയുടെ എംഐ- 17വി5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരുമടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.