കുറ്റവാളികളുടെ രക്ഷാധികാരി ആരാണെന്ന് രാഷ്ട്രത്തിന് മനസ്സിലായി; ബിൽക്കിസ് ബാനോ വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

ബിൽക്കിസ് ബാനോ കേസലിലെ സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി എംപി. ഇന്നത്തെ സുപ്രീം കോടതി വിധിയോടെ കുറ്റവാളികളുടെ രക്ഷാധികാരി ആരാണെന്ന് രാഷ്ട്രത്തിന് മനസ്സിലായെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ‘നീതിയെ കൊല്ലുന്ന’ പ്രവണത ജനാധിപത്യ സംവിധാനത്തിന് അപകടകരമാണ്. ‘കുറ്റവാളികളുടെ രക്ഷാധികാരി’ ആരെന്ന് സുപ്രീം കോടതി വിധിയോടെ വീണ്ടും രാജ്യത്തിന് മനസിലായി. ബിൽക്കിസ് ബാനോയുടെ അശ്രാന്തമായ പോരാട്ടം അഹങ്കാരികളായ ബിജെപി സർക്കാരിനെതിരായ നീതിയുടെ വിജയത്തിന്റെ പ്രതീകമാണെന്നും രാഹുൽ പ്രതികരിച്ചു.

സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.അതേസമയം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. നീതിയുടെ വിജയമെന്നാണ് പ്രതികരണം.

ഒടുവിൽ നീതി വിജയിച്ചുവെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ‘ഈ ഉത്തരവോടെ ഭാരതീയ ജനതാ പാർട്ടിയുടെ സ്ത്രീവിരുദ്ധ നയങ്ങൾക്കുള്ള മൂടുപടം നീങ്ങി. ഇതോടെ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസം കൂടുതൽ ദൃഢമാകും. ബിൽക്കിസ് ബാനോയുടെ പോരാട്ടം ധീരമായി തുടരുന്നതിന് അഭിനന്ദനങ്ങൾ’- പ്രിയങ്ക കുറിച്ചു‌.

സ്ത്രീകളോടുള്ള ബിജെപിയുടെ കടുത്ത അവഗണനയാണ് സുപ്രീം കോടതി വിധി തുറന്നുകാട്ടുന്നതെന്ന് കോൺഗ്രസിന്റെ മാധ്യമ, പബ്ലിസിറ്റി മേധാവി പവൻ ഖേര പറഞ്ഞു. ‘കുറ്റവാളികളെ നിയമവിരുദ്ധമായി മോചിപ്പിക്കാൻ സൗകര്യമൊരുക്കിയവരുടെയും, പ്രതികളെ ഹാരമണിയിക്കുകയും മധുരപലഹാരങ്ങൾ നൽകി സ്വീകരിച്ചവരുടെയും മുഖത്തേറ്റ അടിയാണിത്’-പവൻ ഖേര അഭിപ്രായപ്പെട്ടു. ഇരയുടെയോ കുറ്റവാളിയുടെയോ മതവും ജാതിയും നോക്കി നീതി നടപ്പാക്കാൻ ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.