'നടുവേദനയും ജലദോഷവും മാറി': 12 തവണ വാക്‌സിൻ ലഭിച്ചതായി ബിഹാർ സ്വദേശി

12 തവണ കോവിഡ് വാക്‌സിൻ എടുത്തുവെന്ന അവകാശവാദവുമായി ബിഹാർ സ്വദേശി. വടക്കൻ മധേപുര ജില്ലയിലെ ഉദകിഷൻഗഞ്ച് സബ് ഡിവിഷനിലെ ഒരു ഗ്രാമത്തിലാണ് 84 വയസ്സുള്ള ബ്രഹ്മദേവ് മണ്ഡൽ താമസിക്കുന്നത്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് 12-ാമത്തെ ഡോസ് ലഭിച്ചതായി ഇദ്ദേഹം അവകാശപ്പെട്ടു. ഓരോ തവണ വാക്‌സിൻ എടുത്തപ്പോഴും തനിക്ക് സൗഖ്യം അനുഭവപ്പെട്ടതായി ഇദ്ദേഹം പറഞ്ഞു. 12 തവണ കോവിഡ് വാക്‌സിൻ എടുത്തെന്ന ബ്രഹ്മദേവ് മണ്ഡലിന്റെ അവകാശവാദം ഇപ്പോൾ വിവാദമായിരിക്കുകയാണ്.

കുത്തിവെയ്പ്പ് രജിസ്റ്റർ ചെയ്യുന്നതിനായി തന്റെ ആധാർ കാർഡും വോട്ടർ ഐഡി കാർഡും വിവിധ അവസരങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട് എന്നും വിരമിച്ച തപാൽ വകുപ്പ് ജീവനക്കാരനായ മണ്ഡൽ പറഞ്ഞു. ഓരോ ഡോസും എന്റെ വിട്ടുമാറാത്ത നടുവേദന ഒഴിവാക്കാൻ സഹായിച്ചു എന്ന് മണ്ഡൽ പറയുന്നു. 11 മാസം മുമ്പ് ആദ്യ ഷോട്ട് എടുത്തതിന് ശേഷം തനിക്ക് ജലദോഷം പിടിപെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു, ഓരോ കുത്തിവെയ്പ്പ് എടുത്ത തിയതിയും സമയവും സ്ഥലവും മണ്ഡൽ ഒരു കടലാസിൽ കുറിച്ചുവെച്ചിട്ടുണ്ട്.

എന്നാൽ കുത്തിവെയ്പ്പ് എടുത്തതിന്റെ ഔദ്യോഗിക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മണ്ഡലിന്റെ കൈവശമില്ല. മാധ്യമങ്ങളിൽ ഈ വാർത്ത പ്രത്യക്ഷപ്പെട്ടതോടെ ആശയക്കുഴപ്പത്തിലായ ആരോഗ്യ ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ബ്രഹ്മദേവ് മണ്ഡൽ പൊങ്ങച്ചം പറയുകയാണോ അതോ അദ്ദേഹത്തിന്റെ അവകാശവാദങ്ങളിൽ സത്യമുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട് എന്ന് ജില്ലാ സിവിൽ സർജൻ അമരേന്ദ്ര നാരായൺ ഷാഹി പറഞ്ഞു. നിയമമനുസരിച്ച് ഒരു വ്യക്തിക്കും രണ്ട് ഡോസിൽ കൂടുതൽ നൽകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ അവകാശവാദം ശരിയാണെന്ന് തെളിഞ്ഞാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വരും. അറിഞ്ഞുകൊണ്ട് പല പ്രാവശ്യം കുത്തിവെയ്പ്പ് എടുത്തതിന് ബ്രഹ്മദേവ് മണ്ഡലും നടപടികളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം എന്നും സിവിൽ സർജൻ പറഞ്ഞു.

കോവിഡ്-19 വാക്‌സിന്റെ മൂന്നാമത്തെ മുൻകരുതൽ ഡോസിന് നിലവിൽ പ്രത്യേക വിഭാഗക്കാർക്ക് മാത്രമേ യോഗ്യതയുള്ളൂ. ആരോഗ്യ പ്രവർത്തകർ, മുൻനിര തൊഴിലാളികൾ, 60 വയസും അതിൽ കൂടുതലുമുള്ളവർ എന്നിവർക്ക് നൽകേണ്ട കോവിഡ്-19 വാക്‌സിന്റെ മുൻകരുതൽ ഡോസ് ആദ്യത്തെ രണ്ട് കുത്തിവെയ്പ്പിന് തുല്യമായിരിക്കുമെന്ന് സർക്കാർ ബുധനാഴ്ച അറിയിച്ചിരുന്നു.