തിരഞ്ഞെടുപ്പില്‍ ജനം തിരിച്ച് കുത്തുമോയെന്ന് ഭയം; പെട്രോള്‍, ഡീസല്‍ വിലകള്‍ കേന്ദ്രം കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്; വിലയില്‍ വരുന്ന മാറ്റങ്ങള്‍ പുറത്ത്; ജനത്തിന് ആശ്വാസമാകും

പൊതു തിരഞ്ഞെടുപ്പില്‍ ഇന്ധന വില തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ കുറച്ചേക്കുമെന്ന് ദേശീയമാധ്യമങ്ങള്‍. ഇന്ധന വില ഉടന്‍ തന്നെ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിന് മുമ്പ് തന്നെ തീരുമാനം ഉണ്ടാകും.

ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ അല്ലെങ്കില്‍ വാറ്റില്‍ കുറവ് വരുത്തുകയായിരിക്കും ചെയ്യുക. നിലവില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ എണ്ണക്കമ്പനികള്‍ വില കുറയ്ക്കാന്‍ സാധ്യത കുറവാണ്. ക്രൂഡ് വില കുറഞ്ഞിരുന്ന സമയത്തും ഇന്ധനവില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിരുന്നില്ല. അതിനാല്‍ എണ്ണക്കമ്പിനികളോട് വിലകുറയ്ക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ദീപാവലിയോടനുബന്ധിച്ച് പെട്രോള്‍, ഡീസല്‍ വില ലീറ്ററിന് മൂന്ന് മുതല്‍ അഞ്ച് രൂപവരെ കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കഴിഞ്ഞ മാസം അവസാനം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് (14.2 കിലോഗ്രാം) കേന്ദ്രം 200 രൂപ കുറച്ചിരുന്നു. രാജ്യത്തെ കോടിക്കണക്കിനു സഹോദരിമാര്‍ക്കുള്ള ‘രക്ഷാബന്ധന്‍’ സമ്മാനമാണിതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിലക്കുറവിന്റെ ബാധ്യത ഏറ്റെടുക്കും. ഈ തുക പിന്നീട് കേന്ദ്രം കമ്പനികള്‍ക്ക് നല്‍കിയേക്കും. 2022 ഒക്ടോബറില്‍ സമാനരീതിയില്‍ 22,000 കോടി രൂപ കമ്പനികള്‍ക്കു നല്‍കിയിരുന്നു.