ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി രാജിവെച്ച് രണ്ട് ദിവസത്തിന് ശേഷം, ആദ്യ തവണ എംഎല്‍എയാകുന്ന ഭൂപേന്ദ്ര പട്ടേൽ ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗുജറാത്തിൻ്റെ പതിനേഴാമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേല്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

ഞായറാഴ്ച ഗാന്ധിനഗറിൽ ചേർന്ന ബിജെപി നിയമസഭാംഗങ്ങളുടെ യോഗത്തിൽ അമ്പത്തിയൊൻപതുകാരനായ എംഎൽഎ ഭൂപേന്ദ്ര പട്ടേലിനെ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, ഗുജറാത്ത് മന്ത്രി ആർസി ഫൽദു എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

ഈ വർഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കസേര തെറിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വിജയ് രൂപാണി. കോവിഡിന്റെ രണ്ടാം തരംഗത്തെ മോശമായി കൈകാര്യം ചെയ്തതും പൊതുവിലുള്ള വിജയ് രൂപാണിയുടെ പ്രവർത്തനരീതിയും അദ്ദേഹത്തെ പുറത്താക്കിയ ഘടകങ്ങളിൽ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.

യു.പി ഗവർണറും മുൻ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തൻ എന്ന് പറയപ്പെടുന്ന ഭൂപേന്ദ്ര പട്ടേൽ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഘട്ലോഡിയയിൽ നിന്നും കോൺഗ്രസിന്റെ ശശികാന്ത് പട്ടേലിനെതിരെ 1 ലക്ഷത്തിലധികം വോട്ടുകൾ നേടിയാണ് വിജയിച്ചത്.

അഹമ്മദാബാദ് നഗരവികസന അതോറിറ്റിയുടെ (എയുഡിഎ) ചെയർമാനായിരുന്ന ഭൂപേന്ദ്ര പട്ടേൽ അംദാവാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (എഎംസി) സ്റ്റാൻഡിംഗ് കമ്മിറ്റിക്കും നേതൃത്വം നൽകി.

ഗവൺമെന്റ് പോളിടെക്നിക് അഹമ്മദാബാദിൽ നിന്ന് സിവിൽ എന്‍ജിനീയറിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള ഭൂപേന്ദ്ര പട്ടേൽ 2017 ലെ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശം പത്രികയിൽ തനിക്ക് 5 കോടിയിലധികം രൂപയുടെ ആസ്തി ഉള്ളതായി കാണിച്ചിരുന്നു.

അദ്ദേഹം പട്ടേൽ അഥവാ പട്ടീദാർ സമുദായത്തിൽ പെട്ടയാളാണ്, അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടേൽ വിഭാഗത്തെ പ്രീണിപ്പിക്കുന്നതിനായാണ് ബിജെപി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവരുന്നത് എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.