ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; ആശുപത്രിക്ക് പുറത്ത് ഭീം ആർമിയുടെ പ്രതിഷേധം

ഉത്തർപ്രദേശിൽ നിന്നുള്ള 20- കാരിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും പീഡിപ്പിക്കുകയും ചെയ്തതിലെ ജാതീയമായ വശം ഉയർത്തിക്കാട്ടി ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ ഉള്ള ഭീം ആർമ്മി ഡൽഹി ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു.

ദളിതയായ യുവതിയെ രണ്ടാഴ്ച മുമ്പാണ് സവർണ്ണ ജാതിയിൽ പെട്ട പുരുഷന്മാർ ആക്രമിച്ചത്. യുവതിക്ക് ഗുരുതരമായ പരിക്കേറ്റതായി ഡോക്ടർമാർ പറഞ്ഞു – നട്ടെല്ല് ഒടിഞ്ഞത് ഉൾപ്പെടെ ഒന്നിലധികം ഒടിവുകൾ ഉണ്ടായിരുന്നു, നാവ് അറ്റുപോയിരുന്നു.

ആക്രമണം പ്രകോപനം സൃഷ്ടിക്കുകയും സോഷ്യൽ മീഡിയയിൽ പലരും ഇതിനെ 2012 ൽ നിർഭയ എന്ന് വിളിക്കപ്പെടുന്ന 23- കാരിയായ ഡൽഹി മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ഉണ്ടായ ആക്രമണവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.

അറസ്റ്റ് ചെയ്യപ്പെട്ട നാലുപേർക്കും തക്കതായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഭീം ആർമി പ്രതിഷേധിച്ചത്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് മുന്നിലുള്ള റോഡ് പ്ലക്കാർഡുകളും മെഴുകുതിരികളുമായി പ്രതിഷേധക്കാർ തടഞ്ഞു, “ഫാൻസി ദോ (അവരെ തൂക്കിക്കൊല്ലുക)” എന്ന മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി.

ബലാത്സംഗം ചെയ്യപ്പെട്ട യുവതിക്ക് വൈദ്യചികിത്സ വൈകിയെന്ന ആരോപണവും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് വൈകിയതുമാണ് പ്രതിഷേധത്തിനിടയാക്കിയത്.

സംഭവം വളരെ ദുഃഖകരമാണ്. ഇരയുടെ കുടുംബത്തോടൊപ്പം സർക്കാർ നിലകൊള്ളുന്നു. അന്വേഷണം ഉടൻ ആരംഭിക്കുകയും നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കർശന നടപടിയെടുക്കും. നിയമം നടപ്പാക്കുമെന്നും യു.പി മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് പറഞ്ഞു.

അതേസമയം ഉത്തർപ്രദേശ് പൊലീസ് തുടക്കത്തിൽ സഹായിച്ചില്ലെന്നും പൊതുജനത്തിന്റെ പ്രകോപനത്തെ തുടർന്ന് മാത്രമാണ് പ്രതികരിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.

Read more

സെപ്റ്റംബർ 14- ന് ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഹാത്രാസിലെ ഗ്രാമത്തിലാണ് യുവതിയെ ആക്രമിക്കപ്പെടുന്നത്. കുടുംബത്തോടൊപ്പം വയലിൽ പുല്ല് പറിച്ചു കൊണ്ടിരുന്ന ഇടത്തിൽ നിന്ന് യുവതിയെ ദുപ്പട്ട കഴുത്തിൽ കുരുക്കി വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നു.