ചന്ദ്രശേഖർ ആസാദിന്റെ വിടുതൽ ആവശ്യപ്പെട്ട് ഷഹീൻ ബാഗിൽ ഭീം ആർമിയുടെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം

ഭീം ആർമി അംഗങ്ങൾ വ്യാഴാഴ്ച ഷഹീൻ ബാഗിലെ പൗരത്വ വിരുദ്ധ നിയമ പ്രക്ഷോഭകരോടൊപ്പം ചേർന്ന് തങ്ങളുടെ സംഘത്തിന്റെ നേതാവ് ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ചന്ദ്രശേഖർ ആസാദിന്റെയും ബി.ആർ അംബേദ്കറിന്റെയും പോസ്റ്ററുകൾ വഹിച്ചുകൊണ്ട് ദളിത് വിമോചന സംഘടനയിലെ നിരവധി അംഗങ്ങൾ “ബഹുജൻ-മുസ്ലിം ഏക്താ സിന്ദാബാദ്”, “ജയ് ഭീം” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗര രജിസ്റ്ററിനും എതിരെ പ്രതിഷേധിച്ച് ജമാ മസ്ജിദിൽ നിന്ന് ജന്തർ മന്തറിലേക്ക് മാർച്ച് സംഘടിപ്പിച്ചതിന്റെ പിറ്റേന്ന് ഡിസംബർ 21 – ന് ഓൾഡ് ഡൽഹിയിലെ ദര്യഗഞ്ചിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ആസാദിനെ അറസ്റ്റ് ചെയ്തിരുന്നു.

ഭീം ആർമിയുടെ ദില്ലി യൂണിറ്റ് പ്രസിഡന്റ് ഹിമാൻഷു വാൽമീകി ഷഹീൻ ബാഗിൽ ഭീം ആർമി അംഗങ്ങൾക്ക് നേതൃത്വം നൽകി. ചന്ദ്ര ശേഖർ ആസാദിനെ വിട്ടയക്കണമെന്ന ആവശ്യം സംഘം ഉന്നയിക്കുകയും മറ്റ് പ്രതിഷേധക്കാർക്ക് പിന്തുണ നൽകുകയും ചെയ്തു.

ഭേദഗതി ചെയ്ത പൗരത്വ നിയമമനുസരിച്ച്, 2014 ഡിസംബർ 31 വരെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മതപരമായ പീഡനത്തെ തുടർന്ന് വന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായങ്ങളിലെ അംഗങ്ങളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കില്ല, മറിച്ച്‌ ഇവർക്ക് ഇന്ത്യൻ പൗരത്വം നൽകും. അതേസമയം മുസ്ലിം സമുദായത്തിലുള്ളവരെ ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല, ഇത് വിവേചനപരമാണെന്നാണ് നിയമത്തിനെതിരെ ഉയർന്നിരിക്കുന്ന വിമർശനം.