ഭാരത് ജോഡോ യാത്രയ്ക്ക് നാളെ ശ്രീനഗറില്‍ സമാപനം; 13 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും

ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം.പദയാത്ര ഇന്നോടെ അവസാനിക്കും. പന്താചൗക്കില്‍ നിന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യാത്ര 12 മണിക്ക് ലാല്‍ ചൗക്കില്‍ അവസാനിക്കും.തുടര്‍ന്ന് രാഹുല്‍ ഗാന്ധി അവിടെ പതാക ഉയര്‍ത്തുന്നതോടെ പദയാത്രക്ക് സമാപനമാകും.

136 ദിവസം കൊണ്ട് 4080 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തുന്നത്. നാഷനല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല എന്നിവര്‍ക്കു പിന്നാലെ പിഡിപി മേധാവി മെഹബൂബ മുഫ്തിയും ഇന്നലെ യാത്രയില്‍ അണിചേര്‍ന്നു.

വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിയടക്കുള്ള യാത്രികര്‍ക്ക് അത്താഴ വിരുന്ന് നല്‍കും. ജമ്മു കശ്മീര്‍ പിസിസി ഓഫീസിലും രാഹുല്‍ ഗാന്ധി പതാകയുയര്‍ത്തും.തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ഭാരത് ജോഡോ യാത്ര അവസാനിക്കും. ക്ഷണിച്ച 23 കക്ഷികളില്‍ 13 കക്ഷികള്‍ പങ്കെടുക്കും.ജെഡിയു ,ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ്,സി പി എം തുടങ്ങിയ കക്ഷികളാണ് വിട്ടു നില്‍ക്കുന്നത്

കേരളമടക്കം സംസ്ഥാനതലങ്ങളില്‍ കോണ്‍ഗ്രസിനോടുള്ള ആശയപരമായ വിയോജിപ്പാണ് വിട്ടുനില്‍ക്കാന്‍ പല കക്ഷികളെയും പ്രേരിപ്പിക്കുന്നത്. സുരക്ഷാ ഭീഷണി മൂലം വെള്ളിയാഴ്ച നിര്‍ത്തിവച്ച യാത്ര ഇന്നലെ രാവിലെ അവന്തിപുരയില്‍ നിന്ന് പുനരാരംഭിച്ചു.