ഭാരത് ജോഡോ ന്യായ് യാത്ര; രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേര് മാറ്റി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി നടത്താനിരിക്കുന്ന യാത്രയുടെ പേര് മാറ്റി. ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി. നേരത്തെ ഭാരത് ന്യായ് യാത്ര എന്നായിരുന്നു നിശ്ചയിച്ച പേര്. ഭാരത് ജോഡോയുടെ തുടർച്ചയായതിനാലാണ് പേര് മാറ്റം. യാത്രയുടെ റൂട്ടിലും മാറ്റം വരുത്തി. അരുണാചൽ പ്രദേശ് കൂടി ഉൾപ്പെടുത്തിയാണ് യാത്ര നടത്തുക.

ജനുവരി 14 മുതൽ ആരംഭിക്കും.ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് എന്നു വിശേഷിപ്പിക്കാവുന്ന ഈ യാത്ര മണിപ്പൂരിൽ നിന്നും തുടങ്ങി മേഘാലയ, ബിഹാർ അടക്കം 15 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും.85 ജില്ലകളിലൂടെ യാത്ര കടന്നുപോകുന്നയാത്ര പ്രത്യേകം തയ്യാറാക്കിയ ബസിലാകും.

ചില സ്ഥലങ്ങളിൽ കാൽനടയായാകും സഞ്ചരിക്കുക. ജനുവരി 14 ന് ആരംഭിക്കുന്ന യാത്ര 6200 കിലോമീറ്റ‍ര്‍ സഞ്ചരിച്ച് മാർച്ച് 20 ന് മുംബൈയിലാണ് അവസാനിക്കുക. മണിപ്പൂരിന്റെ മുറിവുണക്കുന്നതിന്റെ ഭാഗമാണ് യാത്ര അവിടെ നിന്ന് തുടങ്ങുന്നതെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ഇത് ബാധിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ മണിപ്പൂരിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യ സഖ്യത്തിലെ കക്ഷികളെ യാത്രയിൽ പങ്കെടുപ്പിക്കുന്നതിൽ ആലോചന നടക്കുന്നതായി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചിരുന്നു.പ്രതിപക്ഷ നിരയിലെ സഖ്യ നീക്കങ്ങളെ യാത്ര ബാധിക്കില്ലെന്നാണ് വിശദീകരണം.