കൊവിഡ് വാക്സിൻ ഇനി മൂക്കിലൂടെയും

മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയെന്ന് ഭാരത് ബയോടെക്. വാക്സിന്റെ പരീക്ഷണ റിപ്പേർട്ട് അടുത്തമാസം ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയ്ക്ക് കൈമാറുമെന്നും കമ്പനി വ്യക്തമാക്കി. “ഞങ്ങൾ ഒരു ക്ലിനിക്കൽ പ​രീക്ഷണം പൂർത്തിയാക്കി, അതിന്‌റെ ഡാറ്റ വിശകലനം നടക്കുന്നു. അടുത്ത മാസം ഞങ്ങൾ അത് ഡിസിജിക്ക് സമർപ്പിക്കും. അനുമതി കിട്ടുകയാണെങ്കിൽ, ഇത് ലോകത്തിലെ ആദ്യത്തെ നെസൽ കൊവിഡ് വാക്സിൻ ആയിരിക്കുമെന്ന്-ഭാരത് ബയോടെക് ചെയർമാനും എംഡിയുമായ ഡോ കൃഷ്ണ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് മൂക്കിലൂടെയുള്ള വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ഡി സി ജി ഐ അനുമതി നൽകിയത്. വായിലൂടെയോ കൈയിലൂടെയോ നൽകുന്നതിന് പകരം നെസൽ വാക്സിൻ മൂക്കിലൂടെയാണ് നൽകുന്നത്.

വാക്സിൻ എടുക്കുന്നത് പ്രത്യേക നെസൽ സ്പ്രേ വഴിയോ അല്ലെങ്കിൽ എയറോസോൾ വഴിയോ ആണ്. മൂക്കിലൂടെ നേരിട്ട് നൽകുന്നതിനാൽ വാക്സിന് ഒമിക്രോൺ പോലുള്ള പുതിയ കൊവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിവുണ്ടെന്നാണ് സൂചന.

ഇന്ത്യയിൽ കൊവിഡ് വാക്സിന്റെ മൂന്നാം ഡോസിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി അപേക്ഷ സമർപ്പിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ഭാരത് ബയോടെക്. രണ്ട് ഡോസ് വാക്സിൻ എടുത്തവർ നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുക്കണമെന്നും മൂന്നാം ഡോസ് മികച്ച പ്രതിരോധ ശേഷി നൽകുമെന്നും ഡോക്ടർ കൃഷ്ണ എല്ല അറിയിച്ചു.