പഞ്ചാബില്‍ ഭഗവന്ത് മന്‍ ഇന്ന് അധികാരമേല്‍ക്കും

നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ജന്മസ്ഥലമായ ഖത്തര്‍ കലനില്‍ വച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. ആം ആദ്മി പാര്‍ട്ടി (എ.എ.പി) അധ്യക്ഷനും, ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ചടങ്ങില്‍ പങ്കെടുക്കും.

ഡല്‍ഹിക്ക് പുറത്ത് ആം ആദ്മി അധികാരത്തിലേറുന്ന ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ്. ചടങ്ങില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘എന്നോടൊപ്പം പഞ്ചാബിലെ മൂന്ന് കോടി ജനങ്ങളും മുഖ്യമന്ത്രിയാകും. ഈ സര്‍ക്കാര്‍ നിങ്ങളുടെ സ്വന്തം സര്‍ക്കാരായിരിക്കും, മാര്‍ച്ച് 16 ന് രാവിലെ 10 മണിക്ക് ഖത്കര്‍ കലനില്‍ നടക്കുന്ന ചടങ്ങില്‍ നിങ്ങളുടെ സഹോദരനെ പിന്തുണയ്ക്കാന്‍ നിങ്ങളെല്ലാവരും പങ്കെടുക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, മന്‍ ട്വിറ്ററില്‍ കുറിച്ചു.

ചടങ്ങില്‍ പങ്കെടുക്കുന്ന പുരുഷന്മാരോട് മഞ്ഞ തലപ്പാവും സ്ത്രീകളോട് മഞ്ഞ ഷാളും അണിയാന്‍ മന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നൂറ് ഏക്കറിലധികം വരുന്ന സ്ഥലത്താണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് കേസുകല്‍ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങലില്‍ ഇളവ് വരുത്തി ചടങ്ങുകള്‍ ആഘോഷമാക്കുന്നത്.

ടെലിവോട്ടിംഗിലൂടെയാണ് ഭഗവന്ത് മാനെ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്. നിയമസഭ തിരഞ്ഞെടുപ്പില്‍ 117 അംഗ പഞ്ചാബ് നിയമസഭയില്‍ എ.എ.പി 92 സീറ്റുകളാണ് നേടിയതി. ധുരി നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദല്‍വീര്‍ സിങ്് ഗോള്‍ഡിയെ 58,206 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മന്‍ പഞ്ചാബില്‍ ചരിത്രം സൃഷ്ടിച്ചത്.