ബെംഗളൂരു-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിന്റെ 32 ടിക്കറ്റുകള്‍ക്ക് കരിഞ്ചന്തയില്‍ 3.20 ലക്ഷം; നാലു പേരെ പിടികൂടി പൊലീസ്; മൊബൈല്‍ ഫോണുകളും ഒരു ലക്ഷം രൂപയും കണ്ടെടുത്തു

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പന നടത്തിയ നാലുപേര്‍ പിടിയില്‍. ഹര്‍ഷവര്‍ധനന്‍, വിനയ് കമലേഷ്‌കര്‍, വെങ്കട് സായ് എന്നിവരെയാണ് പിന്നീട് പിടികൂടിയത്. ഇന്നലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍ക്കുന്നതിനിടെ ഇവരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസാണ് അറസ്റ്റുചെയ്തത്. ഇവരുടെ പക്കല്‍നിന്ന് 32 ടിക്കറ്റുകള്‍ പിടിച്ചെടുത്തു. 1,200 രൂപയുടെ ടിക്കറ്റ് ഇവര്‍ 10,000 രൂപയ്ക്കാണ് കരിഞ്ചന്തയില്‍ വിറ്റതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരില്‍ ഒരാള്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ താത്കാലിക അംഗമാണ്.

യെശ്വന്തപുര പൈപ്പ് ലൈന്‍ റോഡ് സ്വദേശി ചരണ്‍രാജിനെയാണ് പോലീസ് ആദ്യം പിടികൂടിയത്.ഇയാളില്‍നിന്ന് 12 ടിക്കറ്റുകള്‍ പിടിച്ചെടുത്തുവെന്ന് പൊലീസ് വ്യക്തമാക്കി . ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് ബാക്കി മൂന്ന് പേരെ പിടികൂടിയത്. 20 ടിക്കറ്റുകളും നാല് മൊബൈല്‍ ഫോണുകളും ഒരു ലക്ഷം രൂപയും ഇവരില്‍നിന്ന് പിടിച്ചെടുത്തു.

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ താത്കാലികാംഗമായ വെങ്കട് സായ് മറ്റു പ്രതികള്‍ക്ക് ക്രിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൗകര്യമൊരുക്കിയതായി പോലീസ് പറഞ്ഞു.

അതേസമയം, അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന് രണ്ട് റണ്‍സിന് വിജയിച്ചു. പ്ലേഓഫ് കാണാതെ ഇതിനകം പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്സിനെയാണ് തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി.

48 പന്തില്‍ 94 റണ്‍സ് നേടിയ ആയുഷ് മാത്രെയാണ് ചെന്നൈയുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ പകര്‍ന്നത്. അഞ്ച് സിക്സും ഒന്‍പത് ബൗണ്ടറിയുമുണ്ട് മാത്രെയുടെ ഇന്നിങ്സില്‍. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പുറത്താവാതെ 45 പന്തില്‍ 77 റണ്‍സ് നേടി. വിജയം സാധ്യമാവുമായിരുന്ന ഘട്ടത്തില്‍ മാത്രെ പുറത്തായതാണ് ചെന്നൈക്ക് തിരിച്ചടിയായത്. 17-ാം ഓവറിലായിരുന്നു പുറത്താവല്‍. തുടര്‍ന്നെത്തിയ ഡെവാള്‍ഡ് ബ്രെവിസ് തൊട്ടടുത്ത പന്തില്‍ത്തന്നെ മടങ്ങിയത് ചെന്നൈയുടെ വീര്യം കെടുത്തി. തുടര്‍ന്ന് ധോനിയും രവീന്ദ്ര ജഡേജയും സ്‌കോര്‍ നീക്കി.

ബെംഗളൂരു താരങ്ങളുടെ മോശം ഫീല്‍ഡിങ്ങും ചെന്നൈക്ക് കരുത്തായി. യഷ് ദയാലെറിഞ്ഞ അവസാന ഓവറില്‍ ധോനി (12) പുറത്തായതോടെ ശിവം ദുബെയെ ഇംപാക്ട് പ്ലെയറായി ഇറക്കി. ആദ്യ പന്തില്‍ത്തന്നെ ദുബെ സിക്സടിച്ച് ആവേശം ജനിപ്പിച്ചു. പക്ഷേ, തുടര്‍ന്നുള്ള പന്തുകള്‍ വേലി കടത്താനായില്ല. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ് വേണ്ടിയിരിക്കേ, ദുബെ സിംഗിള്‍ മാത്രമെടുത്തു. ഇതോടെ രണ്ട് റണ്‍സിന്റെ തോല്‍വി.

Read more