കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ബാഗിന് പണം വാങ്ങി; ബെംഗളൂരുവിലെ സ്വീഡിഷ് സ്ഥാപനം യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ബാഗിന് യുവതിയോട് പണം വാങ്ങിയ സ്വീഡിഷ് സ്ഥാപനത്തിന് പിഴയിട്ട് കോടതി. ബെംഗളൂരുവിലെ ഐകിയയുടെ ഷോറൂമിനെതിരെയാണ് സംഗീത ബോറ എന്ന യുവതി പരാതി നല്‍കിയത്. പേപ്പര്‍ ക്യാരി ബാഗിനായി യുവതിയില്‍നിന്ന് 20 രൂപയാണ് ബെംഗളൂരുവിലെ ഐകിയയുടെ ഷോറൂം ഈടാക്കിയത്.

സ്വീഡിഷ് ഫര്‍ണിച്ചര്‍ സ്ഥാപനമായ ഐകിയയില്‍ യുവതി കഴിഞ്ഞ വര്‍ഷം ഒക്ടോബറിറിലാണ് ഷോപ്പിങിനായി എത്തിയത്. വാങ്ങിയ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ക്യാരി ബാഗ് ആവശ്യപ്പെട്ടു. ജീവനക്കാരന്‍ ക്യാരി ബാഗിന് 20 രൂപ ചാര്‍ജ് ഈടാക്കി. ബാഗില്‍ കമ്പനിയുടെ ലോഗോ ഉണ്ടായിരുന്നു. ബാഗിന് വേറെ പണം നല്‍കിയത് ഇവര്‍ ചോദ്യം ചെയ്തു.

Read more

തുടര്‍ന്ന് യുവതി ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. വിശദമായ വാദംകേട്ടശേഷമാണ് യുവതിക്ക് അനുകൂലമായ കോടതി വിധി പുറപ്പെടുവിച്ചത്. മാളുകളുടെയും വന്‍കിട സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങളില്‍ കോടതി രൂക്ഷമായി പ്രതികരിക്കുകയും നഷ്ടപരിഹാരമായി 3000 രൂപ നല്‍കാനും നിര്‍ദേശിച്ചു.