ബംഗാളില്‍ പരക്കെ അക്രമം; മിഡ്നാപ്പൂരില്‍ വെടിവെയ്പിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്, കനത്ത പൊലീസ് സുരക്ഷ

അസം, ബംഗാൾ സംസ്ഥാനങ്ങളിലെ  നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളില്‍ 14.28 ശതമാനവും അസമില്‍ 10.14 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ബംഗാളില്‍ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമ മെദിനിപ്പൂരിലെ കെഷൈരിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് തങ്ങളുടെ പ്രവർത്തകനാണ് എന്നും പിന്നിൽ തൃണമൂൽ നേതാക്കളാണെന്നും ബിജെപി ആരോപിച്ചു. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. മംഗൾ സോറൻ എന്നയാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ മരണത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നാണ് കമ്മീഷൻ വിശദീകരണം.

കിഴക്കന്‍ മിഡ്നാപുരില്‍ വെടിവെയ്പ്പുണ്ടായതായും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പുരുലിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കൊടുത്ത് മടങ്ങുകയായിരുന്ന ബസിന് തീയിട്ടു. ഝാര്‍ഗ്രാമില്‍ സിപിഎം സ്ഥാനാര്‍ത്ഥി സുശാന്ത് ഘോഷിനെ ആക്രമിച്ച് കാറ് തകര്‍ത്തു. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങിയ ബസ്സിനാണ് തീപിടിച്ചത്. ബസ് ഡ്രൈവർ പൊലീസ് കസ്റ്റഡിയിലാണ്.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ 12 മണിക്കും ബിജെപി നേതാക്കള്‍ 2 മണിക്കും തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും. അസമിലെ 47-ഉം ബംഗാളിലെ 30-ഉം മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്.