പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ 'ചൗകിദാര്‍' ബീഫ് ബിരിയാണി തിന്ന് ഉറങ്ങുകയായിരുന്നോ: മോദിക്കെതിരേ ആഞ്ഞടിച്ച് ഉവൈസി

പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് അസദുദ്ദീന്‍ ഉവൈസി. പുല്‍വാമയില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ എന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി ചോദിച്ചു.

ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ബോംബ് വര്‍ഷിച്ചു. വ്യോമാക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് 300 മൊബൈല്‍ ഫോണുകള്‍ കിട്ടിയെന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് പറയുന്നു.

നിങ്ങള്‍ക്ക് ബാലാകോട്ടിലെ 300 മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനായി. എന്നാല്‍ നിങ്ങളുടെ മൂക്കിനു താഴെക്കൂടെ പുല്‍വാമയിലേക്ക് കടത്തിയ 50 കിലോഗ്രാം ആര്‍ഡിഎക്‌സ് കണ്ടു പിടിക്കാനായില്ല. പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ചോദിക്കുകയാണ്. ആ സമയം നിങ്ങള്‍ ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ ഉവൈസി വിമര്‍ശിച്ചു.

രാജ്യത്ത് രണ്ട് ദേശീയ പാര്‍ട്ടികള്‍ ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ താന്‍ എതിര്‍ക്കും. കാരണം ഒരു ദേശീയ പാര്‍ട്ടി ബി.ജെ.പിയാണ്. മറ്റേത് 1.5 ബി.ജെ.പിയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല ഉവൈസി പറഞ്ഞു. ഹൈദരാബാദില്‍ നിന്നാണ് ലോക്‌സഭയിലേക്ക് ഉവൈസി മത്‌സരിക്കുന്നത്. രാജ്യത്തിന്റെ മതേതരത്വവും സാഹോദര്യവും ഇല്ലാതാക്കള്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് തന്റെ മത്‌സരമെന്നാണ് ഉവൈസിയുടെ നിലപാട്.

അതേസമയം, സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ സ്വാമി അസീമാനന്ദയടക്കമുള്ള 4 പ്രതികളെ വെറുതെവിട്ട വിധിക്കെതിരേ ചൗകിദാറെന്ന് സ്വയം പേരിട്ടിരിക്കുന്ന നരേന്ദ്ര മോദി അപ്പീല്‍ നല്‍കുമോ എന്നും ഉവൈസി വെല്ലുവിളിച്ചു. നിങ്ങള്‍ എന്ത് തരത്തിലുള്ള കാവല്‍ക്കാരനാണ്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ 25 ഇന്ത്യക്കാരുമുണ്ട്. നിങ്ങളെങ്ങനെയാണ് ചൗകിദാറായത്. ഹൈദരാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം ചോദിച്ചു.

ഡല്‍ഹിയില്‍നിന്നു പാക്കിസ്ഥാനിലെ ലാഹോറിലേക്കു പോകുകയായിരുന്ന സംഝോത എക്‌സ്പ്രസ് തീവണ്ടിയില്‍ നടന്ന സ്‌ഫോടനത്തില്‍ 70 ഓളം പേരാണു കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും പാക്കിസ്ഥാന്‍ സ്വദേശികളായിരുന്നു. 2007 ഫെബ്രുവരി 18നാണ് ഹരിയാനയിലെ പാനിപ്പത്തിനടുത്ത് ട്രെയിനില്‍ സ്‌ഫോടനമുണ്ടായത്. പാക്കിസ്ഥാനിലേക്കു കടക്കും മുന്‍പ് ഇന്ത്യയിലെ അവസാന റെയില്‍വേ സ്റ്റേഷനായ അഠാരിയിലേക്കു പോകുകയായിരുന്നു ട്രെയിന്‍.

Read more

മൊഴി നല്‍കാന്‍ അവസാനനിമിഷമെത്തിയ പാക് സ്വദേശിയുടെ ആവശ്യം നേരത്തേ കോടതി തളളിയിരുന്നു. സ്വാമി അസീമാനന്ദ, സംഘപരിവാര്‍ പ്രവര്‍ത്തകരായ ലോകേഷ് ശര്‍മ, കമാല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരാണു കേസില്‍ വിചാരണ നേരിട്ടത്. ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിലും ജമ്മുവിലെ രഘുനാഥ് ക്ഷേത്രത്തിലുമുണ്ടായ ബോംബ് സഫോടനത്തിനു പ്രതികാരമായി സംഝോത എക്‌സ്പ്രസില്‍ പ്രതികള്‍ ബോംബ് വച്ചുവെന്നാണ് എന്‍ഐഎ കേസ്. മുഖ്യപ്രതികളില്‍ ഒരാളായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനില്‍ ജോഷിയെ പിന്നീടു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സന്ദീപ് ഡാന്‍ഗെ, റാംജി എന്ന രാമചന്ദ്ര കലസാന്‍ഗ്ര, അമിത് എന്നീ പ്രതികള്‍ ഒളിവിലാണ്.