വിജയ് മല്യയിൽ നിന്ന് പിടിച്ചെടുത്ത ആസ്തികൾ ഉപയോഗിക്കാൻ ബാങ്കുകൾക്ക് കോടതിയുടെ അനുമതി

കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്റ്റ് (പി‌എം‌എൽ‌എ) കോടതി ഒളിച്ചോടിയ മദ്യ വ്യവസായി വിജയ് മല്യയിൽ നിന്നും പിടിച്ചെടുത്ത സ്വത്തുക്കൾ വിനിയോഗിക്കാൻ മല്യക്ക് പണം കടം കൊടുത്ത ബാങ്കുകളെ അനുവദിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൃത്തങ്ങൾ അറിയിച്ചു.

വിധി ജനുവരി 18 വരെ സ്റ്റേ ചെയ്തിട്ടുണ്ടെന്നും ഈ കാലയളവിൽ ഉത്തരവ് ബാധിക്കുന്ന കക്ഷികൾക്ക് ബോംബെ ഹൈക്കോടതിയിൽ വിധിക്കെതിരെ ഹർജി നൽകാമെന്നും കോടതി പറഞ്ഞു.

പിടിച്ചെടുത്ത ആസ്തികളിൽ പ്രധാനമായും ഷെയറുകൾ പോലുള്ള സാമ്പത്തിക ഈടുകളാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) നയിക്കുന്ന ബാങ്കുകളുടെ ഒരു കൺസോർഷ്യം കണ്ടുകെട്ടിയ സ്വത്തുക്കൾ ലിക്വിഡേറ്റ് ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഇഡി പ്രത്യേക പി‌എം‌എൽ‌എ കോടതിയെ അറിയിച്ചിരുന്നു.

2013 മുതൽ പ്രതിവർഷം 11.5 ശതമാനം പലിശസഹിതം 6,203.35 കോടി രൂപ ആവശ്യപ്പെടുന്നതിനായി ആസ്തികൾ ലിക്വിഡേറ്റ് ചെയ്യാൻ വായ്പ നൽകിയ ബാങ്കുകൾ ആഗ്രഹിക്കുന്നു.

കഴിഞ്ഞ വർഷം ജനുവരി 5 – ന് പ്രത്യേക പി‌എം‌എൽ‌എ കോടതി മല്യയെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുകയും മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

2016 മാർച്ചിൽ രാജ്യം വിട്ട മല്യയെ അന്നുമുതൽ ഇംഗ്ളണ്ടിൽ ആണ് താമസിക്കുന്നത്.