സംഘര്‍ഷസാധ്യത; ചരിത്രത്തില്‍ ആദ്യമായി ബംഗാളില്‍ ഒരുദിവസം മുമപേ പ്രചാരണം അവസാനിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഒരുദിവസം മുമ്പേ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കാന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളിലെ ശേഷിക്കുന്ന ഒമ്പത് ലോക്സഭാ മണ്ഡലങ്ങളിലെ പ്രചാരണമാണു സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇന്ന് രാത്രി 10 മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. 19-ന് നടക്കേണ്ട വോട്ടെടുപ്പില്‍ 17-നായിരുന്നു പരസ്യപ്രചാരണം അവസാനിപ്പിക്കേണ്ടത്. ഡം ഡം, ബരാസത്, ബഷീര്‍ഹട്ട്, ജയ്നഗര്‍, മഥുരാപുര്‍, ജാദവ്പുര്‍, ഡയമണ്ട് ഹാര്‍ബര്‍, സൗത്ത് കൊല്‍ക്കത്ത, നോര്‍ത്ത് കൊല്‍ക്കത്ത മണ്ഡലങ്ങളിലാണിത്.

ക്രമസമാധാന നിലയെ ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന് അധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 324-ന്റെ അടിസ്ഥാനത്തിലാണ് നിലവിലെടുത്തിരിക്കുന്ന നടപടി. അതിനിടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടതിന് സി.ഐ.ഡി എ.ഡി.ജി രാജീവ് കുമാര്‍, ആഭ്യന്തര, ആരോഗ്യകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അത്രി ഭട്ടാചാര്യ എന്നിവരെ തല്‍സ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്യുന്നതായി ബംഗാള്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ഇന്നലെ നടന്ന അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗവും ഇടതുപാര്‍ട്ടി പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചതോടെ ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.

Read more

അതേസമയം, തിരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമിത് ഷായ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് അമിത് ഷായുടെ പേരുള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ അക്രമത്തിന് തുടക്കം കുറിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കുന്ന വിഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് അക്രമത്തിന് തുടക്കം കുറിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനെ നേരത്തെ സമീപിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും ജൊരാസന്‍കോ പൊലീസ് സ്റ്റേഷനിലുമായി രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ നിരവധി ബി.ജെ.പി നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാവിവസ്ത്രം ധരിച്ച പ്രവര്‍ത്തകര്‍ കോളജുകളും കടകളും വാഹനങ്ങളും അടിച്ചു തകര്‍ക്കുന്നതിന്റെ വീഡിയോ ആണ് തൃണമൂല്‍ വക്താവ് ഡെറിക് ഒ ബ്രെയിന്‍ പുറത്തു വിട്ടത്. സംഭവത്തില്‍ അമിത് ഷാക്കെതിരെ കേസെടുക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.