ചോറ് ഇന്ത്യയില്‍ കൂറ് ചൈനയോട്, ബംഗ്ലാദേശ് ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണവും നിരോധനവും; കരമാര്‍ഗമുള്ള കച്ചവടത്തിന് പൂട്ടിട്ട് വാണിജ്യ മന്ത്രാലയം

ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായതിന് പിന്നാലെ കരമാര്‍ഗമുള്ള ബംഗ്ലാദേശ് ഇറക്കുമതി ഉത്പന്നങ്ങളില്‍ ചിലതിന് നിരോധനം ഏര്‍പ്പെടുത്തി. കപ്പല്‍ മാര്‍ഗമുള്ള ഇറക്കുമതിയില്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വസ്ത്രങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കാണ് നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നേരത്തെ ബംഗ്ലാദേശ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ് ഇന്ത്യയുടെ നടപടിയ്ക്ക് കാരണമായതെന്നാണ് വിവരം. കഴിഞ്ഞ മാസം ചില ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ബംഗ്ലാദേശ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള നൂല്‍ ഇറക്കുമതി ബംഗ്ലാദേശ് നിര്‍ത്തിവച്ചിരുന്നു. ഇതും ഇപ്പോഴത്തെ നടപടിയ്ക്ക് കാരണമാണ്.

ഇതുകൂടാതെ കുറച്ച് കാലമായി ബംഗ്ലാദേശ് ചൈനയോട് നയതന്ത്രപരമായ വലിയ അടുപ്പം പുലര്‍ത്തുന്നുണ്ട്. ബംഗ്ലാദേശിലുണ്ടായ ആഭ്യന്തര കലാപത്തിന് പിന്നാലെ രാജ്യം വിട്ട ഷെയ്ഖ് ഹസീനയ്ക്ക് അഭയം നല്‍കിയതിലും ബംഗ്ലാദേശിന് ഇന്ത്യയോട് കടുത്ത വൈര്യമുണ്ട്. മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍ ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് പലകുറി പറഞ്ഞിട്ടും ഇന്ത്യ വകവച്ചിരുന്നില്ല.

ഇക്കാരണങ്ങളും ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാക്കി. പുതിയ നടപടികള്‍ അനുസരിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള ഇറക്കുമതി മുംബൈയിലെ നവ ശേവ, കൊല്‍ക്കത്ത തുറമുഖങ്ങള്‍ വഴി മാത്രമേ അനുവദിക്കൂ. വസ്ത്രങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട ചരക്കുകള്‍ തിരഞ്ഞെടുത്ത ഈ രണ്ട് തുറമുഖങ്ങളിലൂടെ മാത്രമേ ഇറക്കുതി ചെയ്യാന്‍ കഴിയൂ.

ഇതേ ഉത്പന്നങ്ങള്‍ കരമാര്‍ഗ്ഗം ഇറക്കുമതി ചെയ്യുന്നതിന് പൂര്‍ണ്ണമായും നിരോധനവുമുണ്ട്. അസം, മേഘാലയ, ത്രിപുര, മിസോറാം, പശ്ചിമ ബംഗാളിലെ ചങ്ഗ്രബന്ധ, ഫുല്‍ബാരി എന്നിവിടങ്ങളിലെ ലാന്‍ഡ് കസ്റ്റംസ് ചെക്ക് പോസ്റ്റുകള്‍ വഴിയായിരുന്നു ബംഗ്ലാദേശില്‍നിന്നുള്ള കരമാര്‍ഗമുള്ള ഇറക്കുമതി പ്രധാനമായും.

എന്നാല്‍ ഇതോടെ കരമാര്‍ഗമുള്ള ഇറക്കുമതി പൂര്‍ണമായും ഇന്ത്യ നിരോധിച്ചിട്ടുണ്ട്. തുണിത്തരങ്ങളാണ് ബംഗ്ലാദേശിന്റെ പ്രധാന കയറ്റുമതി. ഇന്ത്യയുടെ പുതിയ തീരുമാനത്തോടെ ബംഗ്ലാദേശിന്റെ കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തിന് വലിയ ഇടിവ് സംഭവിക്കും.