ജയ് ശ്രീറാം വിളിയുമായി ദളിത് ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്‍രംഗദൾ ആക്രമണം; പള്ളിയുടെ മേൽക്കൂരയടക്കം അടിച്ചുതകർത്തു

തെലങ്കാനയിൽ ദളിത് ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്‍രംഗദൾ ആക്രമണം. രംഗറെഡ്ഡി ജില്ലയിലെ ജനവാഡയിലെ പള്ളിക്ക് നേരെയാണ്
ജയ് ശ്രീറാം വിളിച്ചുകൊണ്ട് തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ ആക്രമണം നടത്തിയത്. മഡിഗ ദളിത് ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം ഇരുപത് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുന്നൂറോളം വരുന്ന ആളുകൾ പള്ളിയിലേക്ക് ജയ് ശ്രീറാം വിളികളോടെ എത്തുകയായിരുന്നു. പള്ളിയിലെ കുരിശ്, പ്രാർഥനാഹാളിലെ കസേരകൾ, പള്ളിയുടെ മേൽക്കൂര അടക്കം ബജ്‍രംഗദൾ പ്രവർത്തകർ അടിച്ചുതകർത്തു.

റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് സവർണജാതിക്കാരും ദളിത് വിഭാഗവും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് ബജ്‍രംഗദളിന്‍റെ നേതൃത്വത്തിൽ സവർണവിഭാഗത്തിലെ ആളുകൾ അക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമി സംഘത്തിൽ കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നുണ്ട്. കോൺഗ്രസിന്‍റെ മുൻ മണ്ഡൽ പരിഷദ് അംഗം അടക്കം രണ്ട് പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.