'ആപ്പിള്‍' വരണം; കാര്യങ്ങള്‍ വിശദമാക്കണം; ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കമ്പനി അധികൃതരെ വിളിച്ച് വരുത്താന്‍ പാര്‍ലമെന്റ് സമിതി

പ്രതിപക്ഷം ഉയര്‍ത്തിയ ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് ആപ്പിള്‍ അധികൃതരെ വിളിച്ചുവരുത്താന്‍ നീക്കം ആരംഭിച്ച് പാര്‍ലമെന്റ് സമിതി. ആപ്പിളിനു സമന്‍സ് അയയ്ക്കാണ് ഐടി സംബന്ധിച്ച പാര്‍ലമെന്റ് സമിതി തീരുമാനിച്ചിരിക്കുന്നത്. ഫോണുകളില്‍ ലഭിച്ച സന്ദേശവും ആപ്പിള്‍ ഫോണിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്ര ഐടി മന്ത്രാലയം നടത്തുന്ന അന്വേഷണത്തിന്റെ പരിധിയില്‍ വരും.

ഫോണുകള്‍ ഹാക്ക് ചെയ്യുന്നുവെന്ന് സന്ദേശം ലഭിച്ചെന്നു രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആപ്പിള്‍ ഐ ഫോണാണ് അവര്‍ ഉപയോഗിക്കുന്നത്. സര്‍ക്കാരാണ് ചോര്‍ത്തലിനു പിന്നിലെന്നും രാഹുല്‍ ആരോപിച്ചു.

ഇതേ തുടര്‍ന്നാണ് പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അടുത്ത യോഗത്തില്‍ വിഷയം ഉന്നയിക്കാനും ആപ്പിള്‍ പ്രതിനിധികളെ വിളിച്ചുവരുത്താനുമുള്ള ശ്രമം ആരംഭിച്ചത്.

ആരോപണത്തില്‍ ആപ്പിള്‍ കമ്പനിയാണു വിശദീകരണം നല്‍കേണ്ടതെന്ന നിലപാടാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.