വാക്‌സിൻ എടുക്കാത്തവർക്ക് പെട്രോളും പലചരക്ക് സാധനങ്ങളും നല്‍കില്ല: ഉത്തരവ് ഇറക്കി ഔറംഗബാദ് കളക്ടർ

ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്തവര്‍ക്ക് പലചരക്ക് സാധനങ്ങളോ, പെട്രോളോ, പാചകവാതകമോ നല്‍കില്ലെന്ന് മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലാ ഭരണകൂടം അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഉപഭോക്താക്കളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന് റേഷന്‍ കടകള്‍, ഗ്യാസ് ഏജന്‍സികള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു കൊണ്ട് ഔറംഗബാദ് ജില്ല കളക്ടര്‍ സുനില്‍ ചവാന്‍ ഉത്തരവ് ഇറക്കി. ഇത് പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവ പ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

55% ആളുകള്‍ മാത്രമേ ഇവിടെ ആദ്യ ഡോസ് സ്വികരിച്ചിട്ടുള്ളൂ. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ വാക്‌സിനേഷന്‍ അനുപാതം കൂട്ടുന്നതിന് വേണ്ടിയാണ് കളക്ടര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, കടകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുത്തിരിക്കണം എന്ന് ചൊവ്വാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ കളക്ടര്‍ അറിയിച്ചിരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ആദ്യ ഡോസ് വാക്സിന്‍ എടുക്കാത്ത ജീവനക്കാരുടെ ശമ്പളവും ധനസഹായവും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ ട്രഷറി ഓഫീസര്‍ക്ക് കത്തയച്ചു. ബീബി കാ മഖ്ബറ, അജന്ത ഗുഹകള്‍ തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേയ്ക്ക് വാക്‌സിന്‍ എടുത്തിട്ടില്ലാത്ത സഞ്ചാരികളെ ഔറംഗബാദ് ഭരണകൂടം നിരോധിച്ചുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വാക്‌സിന്‍ എടുക്കാത്തവരെ പൊതു ഗതാഗത സംവിധാനത്തിലും, സ്വകാര്യ വാഹനത്തിലും സംസ്ഥാനത്തിന് അകത്തോ പുറത്തോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ജില്ലയില്‍ പ്രതിരോധ കുത്തിവെയ്പ്പുകളുടെ വേഗം വര്‍ദ്ധിപ്പിക്കുന്നതിനായി, വൈകുന്നേരങ്ങളിലും വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സജീവമാക്കാന്‍ ഔറംഗബാദ് ജില്ലാ പരിഷത്ത് തീരുമാനിച്ചു എന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കര്‍ഷകത്തൊഴിലാളികളാണ്. പകല്‍സമയത്ത് ജോലിയുള്ളതിനാല്‍ ഇവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്താന്‍ കഴിയുന്നില്ല. ഇത് മനസ്സിലാക്കി വൈകുന്നേരങ്ങളില്‍ 5 മണി മുതല്‍ 8 വരെ പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ പരിഷത്തിലെ മെഡിക്കല്‍ ഓഫിസര്‍ സുധാകര്‍ ഷെക്‌ലെ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 982 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 13,311 ആക്ടീവ് കേസുകളുണ്ട്.