"സുപ്രീം കോടതിയ്ക്ക് എതിരായ ആക്രമണമല്ല": സ്വര ഭാസ്‌ക്കർക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിക്ക് അറ്റോര്‍ണി ജനറലിന്റെ അനുമതിയില്ല

നടി സ്വര ഭാസ്‌ക്കറിനെതിരെ കോടതിയലക്ഷ്യത്തിന് നടപടികൾ ആരംഭിക്കാൻ അനുവാദം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട അപേക്ഷ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ നിരസിച്ചു. അഭിഭാഷകൻ അനുജ് സക്സേന സമർപ്പിച്ച അപേക്ഷയിൽ നടപടിയെടുക്കാനാണ് അറ്റോർണി ജനറൽ വിസമ്മതിച്ചത് എന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു. അയോദ്ധ്യാ- ബാബറി പള്ളി കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ നടി സ്വര ഭാസ്‌ക്കറിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം എന്നായിരുന്നു ഹര്‍ജി.

“ആദ്യ ഭാഗത്തിലെ പ്രസ്താവന എനിക്ക് വസ്തുതാപരമായി തോന്നുന്നു, അത് ഒരു പ്രഭാഷകന്റെ കാഴ്ചപ്പാടാണ്. ഈ അഭിപ്രായങ്ങൾ സുപ്രീം കോടതിയുടെ വിധിന്യായത്തെ സൂചിപ്പിക്കുന്നു, ഇത് സ്ഥാപനത്തിനെതിരായ ആക്രമണമല്ല. ഇത് സുപ്രീംകോടതിയെ കുറിച്ചുള്ള ഒരു അഭിപ്രായമോ സുപ്രീംകോടതിയുടെ അധികാരത്തെ അപകീർത്തിപ്പെടുത്തുന്നതോ തരംതാഴ്ത്തുന്നതോ ആയ ഒന്നല്ല. രണ്ടാമത്തെ പ്രസ്താവന ഏതെങ്കിലും പ്രത്യേക കോടതിയുമായി ബന്ധമില്ലാത്ത അവ്യക്തമായ പ്രസ്താവനയാണ്, മാത്രമല്ല ഈ പ്രസ്താവന ആരും ഗൗരവമായി എടുക്കാത്ത പൊതുവായ കാര്യവുമാണ്. ഇത് കോടതിയെ അപകീർത്തിപ്പെടുത്തുകയോ തരംതാഴ്ത്തുകയോ ചെയ്യുന്ന കുറ്റമാണെന്ന് ഞാൻ കരുതുന്നില്ല.”, അറ്റോര്‍ണി ജനറൽ തന്റെ ഉത്തരവിൽ പറഞ്ഞു.

2020 ഫെബ്രുവരിയിൽ മുംബൈയിൽ നടന്ന “വർഗീയതയ്‌ക്കെതിരെ കലാകാരന്മാർ” എന്ന കോൺഫറൻസിനെ അഭിസംബോധന ചെയ്യുന്നതിനിടെ “ഭരണഘടനയിൽ വിശ്വസിക്കുന്നുണ്ടോ എന്ന് കോടതികൾക്ക് തന്നെ ഉറപ്പില്ല” എന്ന് സ്വര ഭാസ്‌ക്കർ പറഞ്ഞിരുന്നു എന്നും ഇത് കോടതിയെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

“ബാബറി പള്ളി തകർത്തത് നിയമവിരുദ്ധമാണെന്ന് പറയുകയും എന്നാൽ അതേ വിധിന്യായത്തിൽ പള്ളി തകർത്തവർക്ക് അനുകൂല നിലപാടെടുക്കുകയും ചെയ്ത സുപ്രീംകോടതി ഉള്ള ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്” സ്വര ഭാസ്‌ക്കർ പറഞ്ഞതായി ഹർജിയിൽ പറയുന്നു.

സ്വര ഭാസ്‌ക്കർ വിലകുറഞ്ഞ പരസ്യ പ്രസ്താവനയാണ് നടത്തിയതെന്നും മാത്രമല്ല അത് ജനങ്ങളെ സുപ്രീംകോടതിക്കെതിരായ കലാപത്തിലേക്ക് തിരിക്കാനുള്ള മനഃപൂർവമായ ശ്രമം കൂടിയായിരുനെന്നും ഹർജിയിൽ ആരോപിക്കുന്നു.

അതേസമയം അറ്റോര്‍ണി ജനറൽ നൽകിയ കാരണങ്ങളിൽ തൃപ്തനല്ലാത്തതിനാൽ അപേക്ഷകൻ സോളിസിറ്റർ ജനറലിനെ സമീപിച്ചു. റൂൾ 3 (സി) പ്രകാരം അറ്റോർണി ജനറലിനും സോളിസിറ്റർ ജനറലിനും നടപടിക്ക് അനുവാദം നൽകാൻ അധികാരമുണ്ട്.