വാര്‍ത്താസമ്മേളനത്തിനിടെ കര്‍ഷക നേതാവ് രാകേഷ് ടികായത്തിന് നേരെ ആക്രമണം; മുഖത്ത് മഷിയൊഴിച്ചു

ബംഗളൂരുവില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിന് നേരെ ആക്രമണം. വാര്‍ത്താ സമ്മേളനത്തിനിടെ ഒരു വിഭാഗം ആളുകളെത്തി കര്‍ഷക നേതാവിന്റെ മുഖത്ത് കറുത്ത മഷി ഒഴിക്കുകയായിരുന്നു. കര്‍ഷകസംഘടനകള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമ സംഭവങ്ങള്‍ക്ക് കാരണം. കര്‍ണാടകയിലെ കര്‍ഷക നേതാവ് കൊടിഹള്ളി ചന്ദ്രശേഖറിന്റെ അനുയായികളാണ് മഷി ഒഴിച്ചതെന്നും പൊലീസ് അറിയിച്ചു.

രാകേഷ് ടികായത്തിന് നേരെ മഷിയാക്രമണം ഉണ്ടായതിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ടികായത്തിന് സുരക്ഷയൊരുക്കിയ കര്‍ഷക നേതാക്കളും ആക്രമികളും തമ്മില്‍ സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. ആളുകള്‍ പരസ്പരം മര്‍ദ്ദിക്കുന്ന സാഹചര്യത്തിലേക്കും കസേരയെടുത്ത് അടിക്കുന്നതിലേക്കും എത്തുകയുമായിരുന്നു.

കര്‍ണാടകയിലെ കര്‍ഷക നേതാവ് പണം വാങ്ങുന്നത് ഒളിക്യാമറയില്‍ കുടുങ്ങിയ സംഭവം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മൂന്നുപേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. തനിക്ക് നേരെയുണ്ടായ ആക്രമണം സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട ഗൂഢാലോചനയാണെന്നും രാകേഷ് ടികായത്ത് പ്രതികരിച്ചു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് എതിരെ നടന്ന സമരത്തിന് നേതൃത്വം നല്‍കിയ കര്‍ഷക നേതാവാണ് രാകേഷ് ടികായത്ത്. തങ്ങളുടെ മനോവീര്യം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് കിസാന്‍ ഏകതാ മോര്‍ച്ച പറഞ്ഞു. ചില ആളുകള്‍ക്ക് കര്‍ഷക സമരത്തിന്റെ വിജയം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കര്‍ഷകരുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുകയാണെന്നും ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നും കിസാന്‍ ഏകതാ മോര്‍ച്ച ആഹ്വാനം ചെയ്തു.