മകന്റെ തോട്ടത്തില്‍ നിന്ന് പച്ചക്കറിയെടുത്ത് കഴിച്ചു; എഴുപതുകാരിയായ മാതാവിന് വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദനം

ഒഡീഷയില്‍ മകന്റെ കൃഷി ഭൂമിയില്‍ നിന്ന് പച്ചക്കറിയെടുത്തതിന് മാതാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. സരസപാസി ഗ്രാമത്തില്‍ താമസിച്ച് വരുന്ന ഇളയ മകനാണ് എഴുപത് വയസ് പിന്നിട്ട മാതാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

ഇയാളുടെ കൃഷി ഭൂമിയില്‍ നിന്ന് മാതാവ് പച്ചക്കറി പറിച്ച് കഴിച്ചതാണ് പ്രതിയെ പ്രകോപിതനാക്കിയത്. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചതോടെയാണ് ഇയാള്‍ മാതാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. മര്‍ദ്ദനം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ വയോധികയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി ഭീഷണി മുഴക്കിയതോടെ പിന്മാറുകയായിരുന്നു.

പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് വയോധികയെ മോചിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരെ പ്രദേശത്തെ സ്വകാര്യ ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രതിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായും പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.