കുറഞ്ഞത് 116 കുടിയേറ്റ തൊഴിലാളികൾ മെയ് ഒന്നിന് ശേഷം റോഡ്, ട്രെയിൻ അപകടങ്ങളിൽ മരിച്ചു

കോവിഡ്-19 ലോക്ക്ഡൗണിനിടെ സ്വദേശങ്ങളിൽ എത്താൻ കാൽനടയായോ ട്രക്കുകളിലോ യാത്ര പുറപ്പെട്ട കുറഞ്ഞത് 116 കുടിയേറ്റ തൊഴിലാളികൾ അപകടങ്ങളിൽ മരിച്ചിട്ടുണ്ട് എന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. മെയ് ഒന്നിന് പ്രത്യേക ട്രെയിനുകൾ സർക്കാർ ഏർപ്പെടുത്തിയത് മുതൽ 150 ഓളം പേർക്ക് റോഡ് അല്ലെങ്കിൽ ട്രെയിൻ അപകടങ്ങളിൽ പരിക്കേറ്റു.

ഉത്തർപ്രദേശിലെ ഔറിയയിൽ, ശനിയാഴ്ച പുലർച്ചെ യാത്ര ചെയ്ത ട്രക്ക് മറ്റൊന്നുമായി കൂട്ടിയിടിച്ച് രണ്ട് ഡസനിലധികം പേർ മരിച്ച സംഭവമാണ് അപകടങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയത്. അവർ ജോലി ചെയ്തിരുന്ന രാജസ്ഥാനിൽ നിന്ന് ട്രക്കിൽ കയറി ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലേക്ക് പോകവെയാണ് ദുരന്തമുണ്ടായത്.

ശനിയാഴ്ച നടന്ന ഏക അപകടമല്ല ഇത്. ഹരിയാനയിൽ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ദമ്പതികൾ അവർ സഞ്ചരിച്ചിരുന്ന ടെമ്പോ ആഗ്രയിൽ ഒരു ട്രക്കുമായി കൂട്ടിയിടിച്ച്‌ മരിച്ചു. അതേസമയം മധ്യപ്രദേശിലെ സാഗറിൽ ട്രക്ക് മറിഞ്ഞ് ആറ് തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയും കുടുംബാംഗങ്ങൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കുടിയേറ്റ തൊഴിലാളികൾ റോഡുകളിലൂടെയും റെയിൽ പാതകളിലൂടെയും നടക്കുന്നത് കണ്ടാൽ സംസ്ഥാന സർക്കാരുകൾക്കായിരിക്കും അതിന്റെ ഉത്തരവാദിത്വം എന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വെള്ളിയാഴ്ച സംസ്ഥാനങ്ങൾക്ക് കത്തയച്ചതിനെ തുടർന്നാണ് അപകടങ്ങൾ സംഭവിച്ചത്. പ്രത്യേക ട്രെയിനുകളിൽ അവർ സഞ്ചരിക്കുന്നു എന്ന് ഉറപ്പു വരുത്താൻ കുടിയേറ്റ തൊഴിലാളികളെ ബോധവത്കരിക്കുന്ന ചുമതല അജയ് ഭല്ല സംസ്ഥാനങ്ങളെ ഏൽപ്പിക്കുകയാണ് ഉണ്ടായത്.

മെയ് 1 നും മെയ് 16 നും ഇടയിൽ 27 റോഡ്, ട്രെയിൻ അപകടങ്ങളിൽ 116 പേർ മരിക്കുകയും 159 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗവേഷകരായ കനിക, അമൻ, തേജേഷ് ജിഎൻ എന്നിവർ ശേഖരിച്ച പത്ര റിപ്പോർട്ടുകളുടെയും ഡാറ്റയുടെയും വിശകലനത്തിൽ വ്യക്തമായി.