ഇരുചക്രവാഹന അപകടങ്ങൾ രാജ്യത്ത് വർധിക്കുന്നു; 2022ൽ ജീവൻ നഷ്ടമായത് 75,000 പേർക്ക്

രാജ്യത്ത് ഇരുചക്ര വാഹന അപകടങ്ങളെ തുടർന്നുണ്ടായ മരണങ്ങൾ കഴിഞ്ഞ വർഷം വർധിച്ചതായി റിപ്പോർട്ട്. 2022ൽ ഇരുചക്ര വാഹന മരണങ്ങൾ ഏകദേശം 8 ശതമാനം ഉയർന്ന് 75,000 ആയതായി കണക്കുകൾ പറയുന്നു. ഇന്ത്യൻ റോഡുകളിലെ 1,68,491 മരണങ്ങളിൽ 44 ശതമാനവും ഇരുചക്ര വാഹന അപകടങ്ങളെ തുടർന്നാണ്.

ചൊവ്വാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം എല്ലാ അപകടങ്ങളിലെയും മൊത്തം മരണത്തിന്റെ നാലിലൊന്ന് ഇരുചക്ര വാഹന അപകടങ്ങളെ തുടർന്നാണ്. കൂടാതെ കാൽനട യാത്രക്കരിലെ 28 ശതമാനം പേർ അപകടങ്ങളെ തുടർന്ന് കൊല്ലപ്പെടുന്നുണ്ട്. വർഷത്തിൽ 32,825 കാൽനട യാത്രക്കാർ റോഡപകടങ്ങളെ തുടർന്ന് മരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം അപകട സാധ്യതയുള്ള റോഡുകളിലെ സുരക്ഷാ പരിഹരിക്കുന്നതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് റോഡ് സുരക്ഷാ വിദഗ്ധർ ആവശ്യപ്പെട്ടു.

ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചിട്ടുള്ള അപകടങ്ങളിലാണ് 27,615 പേരും മരിച്ചിരിക്കുന്നത്. മൊത്തത്തിൽ, 47,171 മരണങ്ങൾ ഇരുചക്ര വാഹന യാത്രക്കാരുടെ പിഴവ് മൂലമാണെന്ന് സർക്കാർ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം കുറഞ്ഞത് 1.2 ലക്ഷം കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഗുരുതരമായി പരിക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു.

സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ ഇരുചക്രവാഹന യാത്രക്കാരുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് (11,140). ​​മഹാരാഷ്ട്രയിൽ 7,733, ഉത്തർപ്രദേശിൽ 6,959 മരണങ്ങൾ എന്നിങ്ങനെയാണ് കണക്കുകൾ. കാൽനട യാത്രക്കാരുടെ മരണത്തിന്റെ കാര്യത്തിൽ, തമിഴ്‌നാട്ടിൽ 4,427 മരണങ്ങൾ രേഖപ്പെടുത്തി, തൊട്ടുപിന്നാലെ ബീഹാറും (3,345), പശ്ചിമ ബംഗാളുമാണ് (2,938).