നിയമസഭ തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങള്‍ക്കും റാലികള്‍ക്കും ഇളവുകള്‍, റോഡ് ഷോകള്‍ക്ക് നിരോധനം തുടരും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ റാലികള്‍ക്കും പൊതു യോഗങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കി. റോഡ് ഷോകള്‍, പദയാത്രകള്‍, സൈക്കിള്‍, വാഹന റാലികള്‍ എന്നിവയ്ക്കുള്ള നിരോധനം തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കമ്മീഷന്‍ ശനിയാഴ്ച ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

ഔട്ട്ഡോര്‍ മീറ്റിംഗ്, ഇന്‍ഡോര്‍ മീറ്റിംഗുകള്‍, റാലികള്‍ എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇന്‍ഡോര്‍ പരിപാടികള്‍ക്ക് 50 ശതമാനം ആളുകള്‍ക്കും, ഔട്ട്ഡോര്‍ പരിപാടികള്‍ക്ക് 30 ശതമാനവും പേര്‍ക്കും പങ്കെടുക്കാം. 20 പേര്‍ക്ക് മാത്രമായി വീട് തോറുമുള്ള പ്രചാരണം തുടരും. രാത്രി 8 മണിക്കും രാവിലെ 8 മണിക്കും ഇടയിലുള്ള പ്രചാരണ നിരോധനവും തുടരും.

ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും നിയന്ത്രിക്കാമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ ഇളവുകള്‍ വന്നിരിക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ജനുവരി 8 ന് രാഷ്ട്രീയ റാലികള്‍ നിരോധിക്കാനുള്ള തീരുമാനം എടുത്തത്. തുടര്‍ന്ന് സാഹചര്യം വിലയിരുത്തി ക്രമേണ ഇളവുകള്‍ നല്‍കുകയായിരുന്നു.

Read more

ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 10 ന് വോട്ടെണ്ണല്‍ നടക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരിലേക്ക് എത്താന്‍ സമൂഹ മാധ്യമങ്ങളും, വെര്‍ച്വല്‍ റാലികളും നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ നിലവിലുള്ള കോവിഡ് സാഹചര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും പോസിറ്റീവ് കേസുകളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേസുകളിലും ഗണ്യമായ കുറവുണ്ടെന്നും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു.